Lead NewsNEWS

1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നു; ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു

തിരുവനന്തപുരം: ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലായി സംസ്ഥാനത്തെ 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ഫെബ്രുവരി 16ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. തിരുവനന്തപുരം 125, കൊല്ലം 107, പത്തനംതിട്ട 76, ആലപ്പുഴ 111, കോട്ടയം 102, ഇടുക്കി 85, എറണാകുളം 126, തൃശൂര്‍ 142, പാലക്കാട് 133, മലപ്പുറം 166, കോഴിക്കോട് 109, വയനാട് 121, കണ്ണൂര്‍ 143, കാസര്‍ഗോഡ് 57 എന്നിങ്ങനെയാണ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി മാറ്റുന്നതിന് 112.27 കോടി രൂപയാണ് അനുവദിച്ചത്. വെല്‍നെസ് സെന്ററുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് 1603 മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെയാണ് നിയമിച്ചുവരുന്നു. ബി.എസ്.സി. നഴ്‌സുമാരെയാണ് മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരായി നിയമിക്കുന്നത്. ആരോഗ്യ ഉപ കേന്ദ്രങ്ങളായ സബ് സെന്ററുകളെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി രോഗീ സൗഹൃദമായ കുടുംബാരോഗ്യ കേന്ദ്രം പോലെയാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കുന്നത്. ഇതിലൂടെ പ്രാഥമിക പരിശോധന, മരുന്നുകള്‍, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാക്കി തൊട്ടടുത്ത പ്രദേശങ്ങളില്‍ തന്നെ പ്രാഥമിക ചികിത്സ ഉറപ്പാക്കുന്നു.

സബ് സെന്ററുകള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി മാറുന്നതോടെ വലിയ സേവനങ്ങളാണ് ലഭ്യമാക്കാനാകുന്നത്. മികച്ച ഭൗതിക സാഹചര്യങ്ങള്‍, വൈകുന്നേരം വരെയുള്ള ആരോഗ്യ സേവനങ്ങള്‍, ലാബ് സൗകര്യം, ജീവിതശൈലീ രോഗ നിയന്ത്രണം, പകര്‍ച്ചവ്യാധി നിയന്ത്രണം, പാലിയേറ്റീവ് കെയര്‍, ശ്വാസ്, ആശ്വാസ് ക്ലിനിക് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകുന്നു.

Back to top button
error: