NEWS

ചെത്തുകാരന്റെ മകൻ’ പരാമർശം: കോൺഗ്രസിന്റെ സംഘപരിവാർ മനസിന്റെ തെളിവ് ഡിവൈഎഫ്‌ഐ

ആധുനിക സമൂഹത്തിൽ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നടത്തിയത്. ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയായി കോൺഗ്രസ് കാണുന്നുണ്ടോ? ഏതെങ്കിലും തൊഴിലെടുക്കുന്നത് അപമാനമല്ല, അഭിമാനമാണ്. എല്ലാതൊഴിലിനും മാന്യതയുണ്ട്. അതുമനസിലാക്കാൻ മനുസ്മൃതി പഠിച്ചാൽപോരാ. മാനവിക മൂല്യങ്ങൾ പഠിക്കണം. കോൺഗ്രസിനെ ഇന്നു നയിക്കുന്നത് മനുസ്മൃതിയെ ആരാധിക്കുന്ന സംഘപരിവാറിന്റെ ആശയങ്ങളാണ്. വിഷം വമിക്കുന്ന ജാതിബോധമാണ് കോൺഗ്രസിന്. കെ.സുധാകരന്റെ വ്യക്തിപരമായ ജൽപനമായി ഇതിനെ ചുരുക്കേണ്ടതില്ല. കോൺഗ്രസിലെ ഒരുവിഭാഗത്തെ ബാധിച്ചിരിക്കുന്ന സംഘപരിവാർ ബോധമാണ് ഇത്തരം അപരിഷ്‌കൃതമായ നിലപാടുകൾക്ക് പിന്നിൽ.

പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരം ജാതിവിവേചനങ്ങളോടും വിവിധതരം തൊഴിലെടുക്കുന്നവരോടുമുള്ള ഭ്രഷ്ട്ടിനോടും പടപൊരുതി ജയിച്ച നാടാണ് കേരളം. ഈ നാട് നേടിയെടുത്ത  നവോത്ഥാന മൂല്യങ്ങളുടെ തിരസ്‌ക്കരണമാണ് കോൺഗ്രസിന്റെ ഈ നിലപാട്. ഇത് ആദ്യത്തെ സംഭവമല്ല. തുടർച്ചയായി മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകൻ’ എന്നുപറഞ്ഞ് കോൺഗ്രസും ബിജെപിയും ഒരുപോലെ ആക്ഷേപിക്കാൻ ശ്രമിക്കുകയാണ്. ഇരുകൂട്ടരുടെയും മനസിലെ കട്ടപിടിച്ച ജാതിബോധമാണ് ഇത്തരം അധിക്ഷേപ പരാമർശം ഉന്നയിക്കുവാൻ പ്രേരിപ്പിക്കുന്നത്. ആധുനിക സമൂഹത്തിന് പാകമാകാത്ത അപരിഷ്‌കൃത മനസിന് ഉടമകളാണിവർ.

സംഘപരിവാർ മനസും ജാതിബോധവുമായി നടക്കുന്ന കോൺഗ്രസിനെ ജനം ബഹിഷ്‌കരിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Back to top button
error: