NEWSTRENDING

പൊലീസിനെ പോലെയുള്ള സർക്കാർ ഏജൻസികൾ ഇന്ന് മികച്ച സാങ്കേതിക വിദ്യയാണ് പിൻതുടരുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; സാങ്കേതിക വിദ്യ അനുദിനം വളരുകയും, വികസിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ പൊലീസിനെ പോലെയുള്ള സർക്കാർ ഏജൻസി മികച്ച സാങ്കേതിക വിദ്യയാണ് പിൻതുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാങ്കേതിക വിദ്യയ്ക്കായി കേരള പൊലീസ് സ്വയം പര്യാപ്തമാകുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ലോകത്തിലെ പ്രശസ്തമായ അന്വേഷണ ഏജൻസിയായ ഇന്റർപോൾ പോലും സൈബർ ഡോമുമായി സഹകരിച്ചു വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെക്നോപാർക്കിൽ പ്രവർത്തിച്ചു വരുന്ന കേരള പൊലീസ് സൈബർ ഡോമിന് സംസ്ഥാന സർക്കാർ അനുവദിച്ച സ്ഥലത്ത് നിർമ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ശിലാ സ്ഥാപനം വെർച്വൽ മീറ്റിങ്ങിൽ ഉദ്​ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള പൊലീസിന്റെ ഏത് പ്രവർത്തന മണ്ഡലത്തിലും സാങ്കേതിക വിദ്യയുടെ ഉയർന്ന രൂപം തന്നെയാണ് ഉപയോ​ഗിക്കുന്നത്. ലോകത്ത് അനുദിനം പെരുകുന്ന സൈബർ കുറ്റ കൃത്യങ്ങൾ തടയുകയും, സുരക്ഷിതത്വം ഉറപ്പാക്കുകയും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1000 പരം ഐടി പ്രൊഫഷണലിസ്റ്റുകളും, പ്രമുഖ ഐടി കമ്പിനികളുമായി സഹകരിച്ചാണ് കേരള പൊലീസ് സൈബർ ഡോം പ്രവർത്തിക്കുന്നത്. സമൂഹത്തിൽ ഉപകാര പ്രദമായ രീതിയിലാണ് സൈബർ ഡോമിന്റെ പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൈബർ കുറ്റകൃത്യങ്ങൾ ലോകാമാകമാനം വ്യാപിക്കുന്ന കാലഘട്ടത്തിൽ സൈബർ കുറ്റകൃത്യങ്ങൾ തടയുവാനും അന്വേഷണം നടത്തുകയും ചെയ്യുന്ന സൈബർ ഡോം രാജ്യമാകെ ശ്രദ്ധിക്കുന്ന മഹത്തായ സംരംഭമായി മാറിയതായി ചടങ്ങിൽ അധ്യക്ഷത വ​ഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന പൊലീസ് ചീഫും, ഡിജിപിയുമായ ലോക്നാഥ് ബ​ഹ്റ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. സൈബർ ഡോമിന് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ സ്ഥലം അനുവദിച്ച സംസ്ഥാന സർക്കാരിന് ഡിജിപി നന്ദി പറഞ്ഞു.സൈബർ ഡോമിന്റെ ആസ്ഥാനം യാഥാർത്ഥ്യമാകുന്നതോടെ സൈബർ രം​ഗത്തുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടിയുള്ള സംസ്ഥാന പൊലീസിന്റെ അന്വേഷണഘട്ടം കൂടുതൽ വിപുലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എഡിജിപിയും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ് സ്വാഗതവും, ബറ്റാലിയൻ ഡിഐജി പി പ്രകാശ് ഐപിഎസ് നന്ദിയും പറഞ്ഞു.

Back to top button
error: