NEWS

സി.പി.എം വര്‍ഗ്ഗീയത ഇളക്കിവിടുന്നുവെന്നു രമേശ്‌ ചെന്നിത്തല

 മുസ്ളീം ലീഗിനെ വര്‍ഗീയമായി അധിക്ഷേപിച്ച സി പി എം ഇപ്പോള്‍ തങ്ങളുടെ കള്ളക്കളി  ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്ന് കണ്ടപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്.  വര്‍ഗീയ കാര്‍ഡ് കളിക്കാനുള്ള സി  പി എം ശ്രമത്തിന്റെ ഭാഗമാണിത്. ഞാനും ഉമ്മന്‍ചാണ്ടിയും പാണക്കാട് തങ്ങളെ  കണ്ട് സംസാരിച്ചതില്‍ എന്ത് വര്‍ഗീയതയാണ് ഉള്ളത്.  യു ഡി എഫിലെ രണ്ടാമത്തെ  കക്ഷിയാണ് മുസ്ളീം ലീഗ്. അതിന്റെ സംസ്ഥാന അധ്യക്ഷനെ കണ്ട് സംസാരിച്ചതില്‍ എന്ത് മതമൗലിക വാദമാണ് ഉയരുന്നത്.

വളരെ ബോധപൂര്‍വ്വം വര്‍ഗീയത ഇളക്കിവിടാനാണ് സി പിഎം ശ്രമിക്കുന്നത.  എല്ലാവരും  ആദരിക്കുന്ന കുടൂംബമാണ് പാണക്കാട് കുടംബം. എന്നും മതേതര നിലപാടുകള്‍ മാത്രമേ അവര്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളു.  തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍  ഭരണ നേട്ടങ്ങള്‍ ഒന്നും പറയാനില്ലാതെ  വര്‍ഗീയതയില്‍ അഭയം  തേടുന്ന ഒരു സര്‍ക്കാരാണിത്.  ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ മനസിലാക്കും.

 ബി  ജെ പിയുടെ പ്രസിഡന്റ് പറയുന്ന അതേ വാചകങ്ങളാണ്  സി പിഎം സംസ്ഥാന  സെക്രട്ടറി പറയുന്നത്.  ഇവര്‍ രണ്ട് പേരും മുസ്ളീം ലീഗിനെയും അത് വഴി മത ന്യുനപക്ഷങ്ങളെയും കടന്നാക്രമിക്കാന്‍ ശ്രമിക്കുകയാണ്.  വര്‍ഗീയ ധ്രൂവീകരണത്തിന് മുഖ്യമന്ത്രി ശ്രമിക്കുകയാണ്. ഭരണ ഘടന തൊട്ട് സത്യം  ചെയ്ത മുഖ്യമന്ത്രിക്ക് ഇതെങ്ങിനെ കഴിയും?

നാല്  വോട്ട് കിട്ടാന്‍ മതവിശ്വാസികളെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള ഈ നീക്കം  ആപല്‍ക്കരമാണ്. അതില്‍ നിന്ന് സര്‍ക്കാരും പാര്‍ട്ടിയും പിന്തിരിയണം.  മുസ്ളീങ്ങളെയും,  ക്രിസ്ത്യാനികളെയും  ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാനുള്ളനീക്കം ജനങ്ങള്‍ തിരിച്ചറിയും.

 മുഖ്യമന്ത്രിയാണ് ഇത് തുടങ്ങി വച്ചത്.  കെ പി സി സി പ്രസിഡന്റിനെ തിരുമാനിക്കുന്നത് മുസ്ളീം  ലീഗാണ് എന്ന് പറഞ്ഞ് മുഖ്യമന്ത്രിയാണ് ഈ വര്‍ഗ്ഗീയക്കളി തുടങ്ങി വച്ചത്.

Back to top button
error: