Lead NewsNEWS

കേരളത്തിനെ കൈപിടിച്ചുയർത്തുന്ന ബജറ്റ്: കേന്ദ്രസർക്കാരിനെ സംസ്ഥാനം അഭിനന്ദിക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്വാസമാകുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരളത്തിനെ കൈപിടിച്ചുയർത്തുന്ന ബജറ്റിന് പിണറായി വിജയനും, തോമസ് ഐസക്കും കേന്ദ്രസർക്കാരിനെ അഭിനന്ദിക്കാൻ തയ്യാറാവണമെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഇത്രയും കയ്യഴച്ച് സഹായിച്ച മറ്റൊരു ബജറ്റ് ഉണ്ടായിട്ടില്ല. താറുമാറായ ​ഗതാ​ഗത സംവിധാനമുള്ള കേരളത്തിന് ഏറ്റവുംആവശ്യമായ റോഡ് വികസനത്തിന് 65,000 കോടി അനുവദിച്ചത് വലിയ നേട്ടമാണ്.

ബജറ്റിനെ മുൻവിധിയോടെ സമീപിച്ച് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിയതിന് സംസ്ഥാന ധനമന്ത്രി മാപ്പ് പറയണം. എട്ട് മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്ന യു.പി.എ കാലഘട്ടത്തിൽ പോലും ലഭിക്കാത്ത പിന്തുണയാണ് ഇപ്പോൾ കേരളത്തിന് കേന്ദ്രസർക്കാർ നൽകുന്നത്. കേരളത്തിന്റെ അഭിമാനസ്തംഭമായ കൊച്ചി മെട്രോയ്ക്ക് വേണ്ടി 1957 കോടി രൂപ അനുവദിച്ചതിൽ തന്നെ സംസ്ഥാനത്തെ മുഖ്യധാരയിലെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ താത്പര്യം പ്രകടമാണ്. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ പദ്ധതിയെന്ന പേരിൽ പിണറായി വിജയൻ താക്കോൽദാനം നിർവഹിച്ച 2.5 ലക്ഷം വീടുകൾ കേന്ദ്രസർക്കാരിന്റെ പണം കൊണ്ട് നിർമ്മിച്ചതാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

അർബൻ പി.എം.എ.വൈ പദ്ധതിയാണ് ഒരു ലജ്ജയുമില്ലാതെ പിണറായി വിജയൻ അടിച്ചുമാറ്റിയത്. ജൽജീവൻ മിഷൻ എന്ന കുടിവെള്ള പദ്ധതിക്ക് വേണ്ടി 2.5 ലക്ഷം കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇത് കേരളത്തിന്റെ പദ്ധതിയായി പിണറായി വിജയൻ ആ​ഘോഷിക്കുകയാണ്. ഇതിന് ഒരു രൂപ പോലും സംസ്ഥാനത്തിന് ചിലവില്ല. എന്നാൽ ഇത് പിണറായി വിജയന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് ഇടതുപക്ഷം. മോദിയുടെ സൗജന്യ വൈദ്യുതീകരണ പദ്ധതി പിണറായി വിജയൻ സർക്കാരിന്റെ നേട്ടമായാണ് സംസ്ഥാന സർക്കാർ പറയുന്നത്. ആലപ്പുഴ ബൈപ്പാസിന്റെ പകുതി പണവും കേന്ദ്രം നൽകിയതാണെന്നിരിക്കെ സംസ്ഥാന സർക്കാരിന്റെ വലിയ സംഭവമായി കൊട്ടിഘോഷിക്കുകയാണ് പിണറായി വിജയനും സംഘവും. ഇപ്പോൾ കൊച്ചി മെട്രോയ്ക്ക് കേന്ദ്രസർക്കാർ ബജറ്റിൽ വിലയിരുത്തിയ പണവും സംസ്ഥാനത്തിന്റെതാണെന്ന് പറയാൻ ഇവർക്ക് ഒരു മടിയും കാണില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു. കേന്ദ്ര പദ്ധതികൾ തങ്ങളുടേതാക്കി അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

കൊവിഡ് പ്രതിരോധത്തിൽ കേരളത്തോളം ദയനീയമായി പരാജയപ്പെട്ട മറ്റൊരു സംസ്ഥാനമില്ല. ഇവിടെ പി.ആർ വർക്ക് അല്ലാതെ വേറെയൊന്നും നടക്കുന്നില്ല. ലോകത്ത് ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കും ഏറ്റവും മികച്ച കൊവിഡ് പ്രതിരോധവുമുള്ള രാജ്യം ഇന്ത്യയാണ്. എന്നാൽ രാജ്യത്തിന്റെ കൊവിഡ് രോ​ഗികളുടെ പകുതിയിലധികം കേരളത്തിലാണ്. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനം ചിലവഴിച്ച പണവും കേന്ദ്രം നൽകിയ പണവും എത്രയുണ്ടെന്ന് ആരോ​ഗ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിന്റെ പ്രതീക്ഷയായി ഉമ്മൻചാണ്ടി വരുമെന്ന് പറയുന്നവർ മലയാളികളുടെ ഓർമ്മശക്തിയെ പരീക്ഷിക്കുകയാണ്. അഞ്ചുവർഷം മുമ്പ് ഉമ്മൻചാണ്ടി സ്ഥാനഭ്രഷ്ടനായി മാറിയത് ജനങ്ങൾ മറന്നിട്ടില്ല. മുസ്ലിംലീ​ഗ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന പാർട്ടിയാണ് കോൺ​ഗ്രസ്. ശബരിമല കാര്യത്തിൽ യു.ഡി.എഫ് നിലപാട് ആത്മാർത്ഥതയില്ലാത്തത്. പ്രക്ഷോഭകാലത്ത് തിരിഞ്ഞു നോക്കാത്ത ഉമ്മൻചാണ്ടി ഇപ്പോൾ ശബരിമലയെ പറ്റി പറയുന്നത് കണ്ണിൽപ്പൊടിയിടൽ തന്ത്രമാണ്. വിശ്വാസികളെ സഹായിച്ചത് ആരാണെന്ന് അവർക്കറിയാം. ശബരിമലയിൽ ഇനി ആര് വിചാരിച്ചാലും യുവതികളെ കയറ്റാനാകില്ല. സുപ്രീംകോടതി റിവ്യൂ പെറ്റീഷൻ അനുവദിച്ചതോടെ സംസ്ഥാനസർക്കാർ തോറ്റു കഴിഞ്ഞു. ശബരിമല വികസനത്തിന് ഏറ്റവും അനിവാര്യമായ ശബരി റെയിൽപാത ഇല്ലാതാക്കിയത് ഉമ്മൻചാണ്ടിയാണ്. ഉമ്മൻചാണ്ടിയുടെ കോട്ടയം രാഷ്ട്രീയമാണ് ശബരി റെയിൽപാത അട്ടിമറിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

Back to top button
error: