Lead NewsNEWSTRENDINGVIDEO

വളർത്തു കുതിരയ്ക്ക് ചികിത്സ നിഷേധിച്ച വെറ്റിനറി ഡോക്ടർമാർക്കെതിരെ പരാതിയുമായി ഉടമ

വീട്ടിൽ വളർത്തുന്ന പ്രിയപ്പെട്ട കുതിരയ്ക്ക് അസുഖം ബാധിച്ചതിനെത്തുടർന്നാണ് മണ്ണുത്തിയിലെ വെറ്റിനറി ഡോക്ടർമാരുമായി വീട്ടമ്മ ബന്ധപ്പെട്ടത്. എന്നാല്‍ ക്ഷീണിതയായ കുതിരയെ നോക്കാൻ തയ്യാറാവാതെ ഡോക്ടർമാർ ചികിത്സ നിഷേധിച്ചതായിട്ടാണ് വീട്ടമ്മയുടെ പരാതി. മറ്റ് അസുഖങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന കുതിരയ്ക്ക് കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ഇപ്പോഴും തങ്ങളുടെ ഒപ്പമുണ്ടാകുമായിരുന്നുവെന്നാണ് വീട്ടമ്മയുടെ വാദം. കുതിര സവാരി പരിശീലനമായിരുന്നു കുടുംബത്തിന്റെ ഉപജീവനമാർഗ്ഗം. കുതിര ചത്തതോടെ വീട്ടിലേക്കുള്ള ഉപജീവന മാർഗ്ഗം കൂടിയാണ് അറ്റു പോയിരിക്കുന്നത്.

ക്ഷീണിതയായ കുതിരയുടെ ചികിത്സയ്ക്കുവേണ്ടി മണ്ണൂത്തിയിലെ വെറ്റിനറി ഡോക്ടർമാരുമായി ഒരുപാട് തവണ ബന്ധപ്പെട്ടിരുന്നുവെന്ന് വീട്ടമ്മ പറയുന്നു. എന്നാൽ വീട്ടമ്മയുടെ പരാതി കേള്‍ക്കാനോ കുതിരയെ ചികിത്സിക്കാനോ ഡോക്ടർമാർ തയ്യാറായില്ല മറിച്ച് പിജി വിദ്യാർത്ഥികളാണ് കുതിരയുടെ ചികിത്സയ്ക്കായി വീട്ടിലെത്തിയത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാഞ്ഞതോടെ തളർന്ന് ക്ഷീണിതയായ കുതിര ചത്തു പോവുകയായിരുന്നു.

ഒന്നരവർഷം മുമ്പ് ഗുജറാത്തിൽ നിന്നും പരിശീലനത്തിന് നൽകാൻ വേണ്ടിയാണ് വീട്ടമ്മ കുതിരയെ വാങ്ങിയത്. വെറ്റിനറി ഡോക്ടര്‍മാർക്കെതിരെ മുഖ്യമന്ത്രിക്ക് അടക്കം വീട്ടമ്മ പരാതി നൽകിയിട്ടുണ്ട്. കുതിര ചത്തതിന് നഷ്ടപരിഹാരമായി ഒന്നര ലക്ഷം രൂപ വേണം എന്നാണ് ഉടമയുടെ ആവശ്യം.

Back to top button
error: