Lead NewsNEWS

ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്നപോലെ; കോവിഡ് വാക്‌സിന്‍ അയച്ച ഇന്ത്യയ്ക്ക് നന്ദി : ബ്രസീല്‍ പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ കയറ്റി അയച്ച ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സോനാരോ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന ട്വീറ്റില്‍ ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവരുന്ന ചിത്രമാണ് ബോള്‍സോനാരോ ഉള്‍പ്പെടുത്തിയത്.

ഈ പ്രതിസന്ധി മറികടക്കാനുള്ള പരിശ്രമത്തില്‍ ഇന്ത്യയെ പോലെയുള്ള മഹത്തായ രാജ്യത്തിന്റെ പിന്തുണ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ബോള്‍സോനാരോ ട്വീറ്റ് ചെയ്തു. അതേസമയം, കോവിഡ് പ്രതിരോധത്തില്‍ ബ്രസീലിനെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബോള്‍സോനാരോയ്ക്കു മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു.ആരോഗ്യ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും മോദി കുറിച്ചു.

ഇന്നലെയാണ് വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യ രണ്ട് ദശലക്ഷം വാക്സീന്‍ ഡോസുകള്‍ ബ്രസീലിലേക്ക് അയച്ചത്. യുകെ മരുന്നു നിര്‍മാതാക്കളായ അസ്ട്രാസെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്നു വികസിപ്പിച്ച് പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സീനുമാണ് കയറ്റി അയച്ചത്. പല രാജ്യങ്ങളില്‍നിന്നു കോവിഷീല്‍ഡ് വാക്‌സീന് ഓര്‍ഡര്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വാക്‌സീന്‍ വിതരണം ആരംഭിച്ചിട്ടുമതി കയറ്റി അയയ്ക്കാന്‍ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ജനുവരി 16ന് ഇന്ത്യയില്‍ വാക്‌സീന്‍ വിതരണം ആരംഭിച്ചിരുന്നു.

അതേസമയം, രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചതിനെ തുടര്‍ന്ന് ഈ ആഴ്ച ആദ്യം അയല്‍രാജ്യങ്ങളായ ഭട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മൗറീഷ്യസ്, സീ ഷെല്‍സ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ സൗജന്യമായി വാക്‌സിന്‍ കയറ്റുമതി ചെയ്തിരുന്നു.

Back to top button
error: