Lead NewsNEWS

അഭയ കേസിൽ തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദർ തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീലുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

അപ്പീൽ കോടതി പിന്നീട് പരിഗണിക്കും.അപ്പീൽ പരിഗണിച്ച് തീർപാക്കുന്നതുവരെ ജാമ്യം അനുവദിക്കണം എന്ന ഹർജി പ്രതി ഉടൻ നൽകും.

28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാൽ, കേസിന്‍റെ വിചാരണയടക്കമുള്ള നടപടികൾ നീതി പൂർവ്വമായിരുന്നില്ലെന്നാണ് ഹർജിയിൽ പ്രതി ആരോപിക്കുന്നത്.

കേസിലെ 49-ാം സാക്ഷി അടയ്ക്കാ രാജുവിന്‍റെ മൊഴിയടക്കം അടിസ്ഥാനമാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. ഈ മൊഴി വിശ്വസനീയമല്ലെന്നും ഹർജിയിൽ ഫാദർ തോമസ് എം കോട്ടൂർ വ്യക്തമാക്കുന്നു.

ഡിസംബർ 23 നാണ് അഭയ കേസിൽ ഫാദർ തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റർ സെഫിയെ ജീവപര്യന്തം തടവിനും സിബിഐ കോടതി ശിക്ഷിച്ചത്. കേസിലെ കൂട്ട് പ്രതിയായ സിസ്റ്റർ സെഫി അടുത്ത ദിവസം അപ്പീൽ സമർപ്പിക്കുമെന്നാണ് സൂചന.

Back to top button
error: