NEWS

കളം പിടിക്കാൻ രമേശ് ചെന്നിത്തലയുടെ കേരള യാത്ര

തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തിന് മറുപടി പറയുവാനും കേരളത്തിലെ ഭരണം പിടിക്കുവാനും യുഡിഎഫ് അരയും തലയും മുറുക്കി രംഗത്ത്. ഇതിന്റെ ആദ്യപടിയെന്നോണമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ നിർണായക സമിതിയുടെ അമരത്ത് ഉമ്മൻചാണ്ടിയെ നിയമിച്ച് ഹൈക്കമാൻഡ് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ കേരള യാത്രയെ പറ്റിയുള്ള വാർത്തകളും പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തുന്ന കേരള യാത്ര ഈ മാസം 31ന് ആരംഭിക്കും. കാസര്‍കോട്ട് നിന്നാണ് രമേശ് ചെന്നിത്തലയുടെ കേരള യാത്ര ആരംഭിക്കുന്നത്. രമേശ് ചെന്നിത്തലയുടെ കേരള യാത്ര യുഡിഎഫിന് ഗുണം ചെയ്യുമോ വിജയം സ്വന്തമാക്കാൻ സാധിക്കുമോ എന്നതാണ് ഇപ്പോൾ കേരളക്കര ഉറ്റുനോക്കുന്ന കാര്യം.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ നിർണായക സമിതിയില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം പത്തു പേരാണ് ഉള്ളത്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ, താരിഖ് അൻവർ, കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, ശശി തരൂർ എം പി, കെപിസിസി മുൻ പ്രസിഡണ്ടുമാരായ വി എം സുധീരൻ, കെ മുരളീധരൻ എന്നിവരാണ് കോൺഗ്രസിൻറെ നിർണായക സമിതിയിലുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയം മാത്രമാണ് നിലവില്‍ കോൺഗ്രസിൻറെ ലക്ഷ്യം. വിജയം നേടിയതിനു ശേഷം മാത്രം മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന് മുതിർന്ന നേതാവ് എ കെ ആൻറണി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കോൺഗ്രസിൻറെ ചരിത്രത്തിൽ ഇത്തരമൊരു നിർണായക സമിതിയെ തിരഞ്ഞെടുക്കുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ വിജയം മാത്രമാണ് മുൻപോട്ടു ചിന്തിക്കുന്നത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർഥികളായി പരമാവധി പുതിയ ആളുകളെ രംഗത്തിറക്കാൻ സംസ്ഥാന നേതൃത്വത്തോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഈ തവണത്തെ ഇലക്ഷനിൽ വനിത സ്ഥാനാർത്ഥികൾക്കും, പട്ടിക വിഭാഗങ്ങളിൽ നിന്നുള്ളവർക്കും, യുവാക്കൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അറിയിച്ചു.

Back to top button
error: