NEWS

സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് നോട്ടീസ്

ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് നോട്ടീസ്. പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ.ഹക്കിനോട് ജനുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പ്രോട്ടോകോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

നയതന്ത്ര പ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് നയതന്ത്രപ്രതിനിധികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് പ്രോട്ടോക്കോള്‍ ഓഫിസര്‍ നല്‍കി എന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളില്‍ ഒരാളെന്നു കസ്റ്റംസ് കണ്ടെത്തിയിട്ടുള്ള ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല. എന്നാല്‍ ഇദ്ദേഹത്തിന് ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖ നല്‍കിയെന്നും കണ്ടെത്തിയിരുന്നു.

നേരത്തെ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ എം.എസ്. ഹരികൃഷ്ണനെ ചോദ്യം ചെയ്തത് വിവാദമായിരുന്നു. ഇദ്ദേഹത്തെ കസ്റ്റംസ് അന്വേഷണ സംഘം ചോദ്യം ചെയ്യുമ്പോള്‍ മര്‍ദിച്ചെന്നും അസഭ്യവാക്കുകള്‍ ഉപയോഗിച്ചെന്നും ചൂണ്ടിക്കാണ്ടി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഡിജിപിക്കു നല്‍കിയ പരാതിയില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചിരുന്നു.

Back to top button
error: