Lead NewsNEWS

“ആ കളി വേണ്ട”, കൊച്ചി ഡിസിപി ഐശ്വര്യയ്ക്ക് താക്കീത്

മഫ്തിയിലെത്തിയ തന്നെ തിരിച്ചറിഞ്ഞില്ല എന്ന പേരിൽ പാറാവ് നിന്ന വനിതാ സിവിൽ പോലീസ് ഓഫീസർക്കെതിരെ ശിക്ഷ നടപടി എടുത്ത കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയ്ക്ക് ആഭ്യന്തരവകുപ്പിന്റെ താക്കീത്. മേലിൽ ഇത്തരത്തിൽ പെരുമാറരുത് എന്നാണ് മുന്നറിയിപ്പ്.

സംഭവം വാർത്തയായതോടെ ഡിസിപി ഐശ്വര്യ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതെല്ലാം സംസ്ഥാന സ്പെഷൽ ബ്രാഞ്ച് സർക്കാറിന് റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്നാണ് കൊച്ചി ഡി സി പി ക്ക് ആഭ്യന്തരവകുപ്പ് താക്കീത് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസർ ആണ് ഐശ്വര്യ. ഐശ്വര്യയുടെ പെരുമാറ്റം അതിരു കടന്നതായി മേലുദ്യോഗസ്ഥരും വിലയിരുത്തുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് നടപടിക്ക് കാരണമായ സംഭവം. എറണാകുളം നോർത്തിൽ ഉള്ള വനിതാ പോലീസ് സ്റ്റേഷനിലേക്ക് ആണ് ഐശ്വര്യ മഫ്തിയിൽ എത്തുന്നത്. വണ്ടി നോർത്ത് സ്റ്റേഷനുമുന്നിൽ പാർക്ക് ചെയ്തതിനുശേഷം സമീപത്തുള്ള വനിതാ സ്റ്റേഷനിലേക്ക് നടന്നു കയറുകയായിരുന്നു ഐശ്വര്യ. സാധാരണ വേഷത്തിൽ മാസ്ക് ധരിച്ച ഒരു സ്ത്രീ സ്റ്റേഷനിലേക്ക് കടന്നുവരുന്നത് കണ്ട പാറാവിന് നിയോഗിക്കപ്പെട്ട വനിതാ സിവിൽ പോലീസ് ഓഫീസർ തടഞ്ഞു.

ഇത് ഡി സി പിക്ക് ഇഷ്ടപ്പെട്ടില്ല. ഔദ്യോഗിക വാഹനത്തിൽ വന്നിട്ടും തന്നെ തിരിച്ചറിഞ്ഞില്ല എന്നതിന് ഡി സി പി വിശദീകരണം ചോദിച്ചു. സാധാരണ വേഷത്തിൽ ആയതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വനിതാ സിവിൽ പോലീസ് ഓഫീസർ വിശദീകരണവും നൽകി. ഇതിൽ തൃപ്തി തോന്നാത്ത ഡിസിപി രണ്ടു ദിവസത്തേക്ക് അവരെ ട്രാഫിക് ഡ്യൂട്ടിയിലേക്ക് മാറ്റുകയായിരുന്നു. ഇക്കാര്യങ്ങൾ ഡിസിപി മാധ്യമപ്രവർത്തകരോട് വിശദീകരിക്കുകയും ചെയ്തു.

ഐശ്വര്യ കൊച്ചി സിറ്റി പോലീസിൽ ചുമതലയേറ്റ് 10 ദിവസം പോലും സ്ഥലത്തുണ്ടായിരുന്നില്ല. പിന്നെ എങ്ങനെ സാധാരണ വേഷത്തിൽ എത്തിയാൽ തിരിച്ചറിയും എന്ന ചോദ്യമാണ് പോലീസ് ഓഫീസർമാർ ഉന്നയിക്കുന്നത്. പുതുവർഷത്തിൽ ആണ് ഐശ്വര്യ ചുമതലയേറ്റത്. പിന്നീട് അഞ്ചു ദിവസം തിരുവനന്തപുരത്തായിരുന്നു താനും.

പോലീസുകാരുമായി കൂടിക്കാഴ്ചയോ പരേഡ് പരിശോധനയോ ഒന്നും ഐശ്വര്യ നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ സിവിൽ പൊലീസ് ഓഫീസർക്കെതിരെ നടപടിയെടുത്തത് ശരിയായില്ല എന്ന അഭിപ്രായമാണ് പോലീസുകാർ പങ്കുവെക്കുന്നത്.

എറണാകുളം നോർത്ത് പോലീസ് സ്റ്റേഷന് മുമ്പിലാണ് ഡിസിപി വാഹനം നിർത്തിയത്. പാറാവ് നിന്ന സിവിൽ പോലീസ് ഓഫീസർക്ക് ഇവർ പാർക്ക് ചെയ്ത വാഹനം കാണാനാകില്ല. വനിതാ സ്റ്റേഷനിലെ പാറാവുകാർ കുറച്ച് ഉള്ളിലായാണ് നിൽക്കുന്നത്.

പോരാത്തതിന് കോവിഡ് പ്രോട്ടോകോളും നിലനിൽക്കുന്നു. സ്റ്റേഷനിലെ സന്ദർശകരുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്. ആ അർത്ഥത്തിൽ തന്റെ ചുമതല നിർവഹിക്കുകയാണ് വനിതാ സിവിൽ പോലീസ് ഓഫീസർ ചെയ്തത്. കൃത്യമായി ഡ്യൂട്ടി ചെയ്തതിനെ ഐശ്വര്യ അഭിനന്ദിച്ചിരുന്നു എങ്കിൽ എല്ലാവരും അംഗീകരിക്കുമായിരുന്നു എന്നും പോലീസുകാർ അടക്കം പറയുന്നു.

Back to top button
error: