Lead NewsNEWS

ട്രംപിനെ പുറത്താക്കണമെന്ന പ്രമേയം പാസായി

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കണമെന്ന പ്രമേയം ജനപ്രതിനിധി സഭയില്‍പാസായി. ഭരണഘടനയിലെ 25-ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പ്രസിഡന്റ് സ്താനത്ത് നിന്ന് നീക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും വ്യക്തമാക്കി.

ട്രംപിനെ വിലക്കിയ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് എന്നിവയ്ക്ക് പുറമെ ഇപ്പോള്‍ യുട്യൂബില്‍ നിന്നും വിലക്കിയിരിക്കുകയാണ്. എഴ് ദിവസത്തേക്കാണ് ട്രംപിന്റെ ചാനലിന് വിലക്ക്. എന്നാല്‍ വിലക്ക് വേണ്ടി വന്നാല്‍ നീളാമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ഇംപീച്ച്‌മെന്റ് നീക്കത്തെ കാര്യമാക്കുന്നില്ലെന്നാണ് ട്രംപിന്റ നിലപാട്.

ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമങ്ങള്‍ നടത്താന്‍ അനുയായികളെ പ്രോത്സാഹിപ്പിച്ചു എന്ന പേരിലാണ് ട്രംപിനെതിരെ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. സ്ഥാനം ഒഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇത്തരത്തിലൊരു നടപടി നേരിടേണ്ടി വരുന്നത് ട്രംപിന്റെ ഔദ്യോഗിക ജീവിതത്തിലെ വലിയൊരു നാണക്കേടായി അവശേഷിക്കും.

രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടി നേരിടേണ്ടി വരുന്നത്. ട്രംപ് അധികാരത്തിലിരിക്കാന്‍ യോഗ്യനല്ലെന്നും ഇംപീച്ച്‌മെന്റിനെ പിന്തുണയ്ക്കുന്നുവെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടത് ഔദ്യോഗികമായി അംഗീകരിക്കാന്‍ കാപിറ്റോളില്‍ ചേര്‍ന്ന യോഗത്തിലേക്കാണ് ജനുവരി ആറിന് ട്രംപിന്റെ അനുയായികള്‍ സുരക്ഷ മറികടന്ന് ഇരച്ചുകയറിയത്. സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Back to top button
error: