LIFETRENDING

അഞ്ചാംപാതിരയിലെ പല രംഗങ്ങളും എന്റെ നോവലിലേത്, മിഥുന്‍ മാനുവല്‍ തോമസിനെതിരെ ആരോപണവുമായി നോവലിസ്റ്റ് ലാജോ ജോസ്

2020 ന്റെ തുടക്കത്തില്‍ മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു അഞ്ചാം പാതിര. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അഞ്ചാംപാതിരയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അന്‍വര്‍ ഹുസൈനെ നായകനാക്കി മറ്റൊരു സിനിമ ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ആറാം പാതിര എന്ന് പേരിട്ടിരിക്കുന്ന ചിത്രവും ത്രില്ലര്‍ ഗണത്തിലാണ് ഒരുങ്ങുന്നത്.

പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഫെയ്‌സ്ബുക്കിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ പോസ്റ്റിന് താഴെയാണ് നോവലിസ്റ്റ് ലാജോ ജോസ് തന്റെ രോഷം കമന്റായി കുറിച്ചത്. അഞ്ചാംപാതിരയില്‍ എന്റെ നോവലുകളായ ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നിവയില്‍ നിന്നും വിദഗ്ദമായി കോപ്പിയടിച്ചു. ഇപ്രാവശ്യം എന്റെ ഏത് നോവലില്‍ നിന്നാണ് ചുരണ്ടിയിരിക്കുന്നത്.? ഹൈഡ്രേഞ്ചിയുടെ ബാക്കി ഭാഗങ്ങള്‍ ആണോ.? അതോ പുതിയ ഇരയെ കിട്ടിയോ.? ലാജോ ജോസ് കമന്റില്‍ ചോദിക്കുന്നു.

ലാജോ ജോസിന്റെ കമന്റ് കണ്ട പ്രേക്ഷകരില്‍ പലരും കാര്യത്തിന്റെ സത്യാവസ്ഥ അറിയണമെന്ന് ആവശ്യപ്പെടുകയും അതിന് മറുപടിയായി താനിതൊരു പോസ്റ്റായി പബ്ലിഷ് ചെയ്യാം എന്ന് മറുപടി നല്‍കുകയുമായിരുന്നു. ലോജോ ജോസിന്റെ പോസ്റ്റ് ചുവടെ:

കഥമോഷണം തെളിയിക്കപ്പെട്ടിട്ടുണ്ടോ?
എന്നും ആരോപണങ്ങൾ കേൾക്കാം. പിന്നെ കേസ് തള്ളിപ്പോയി എന്നും. അതോടെ ആരോപണം ഉന്നയിച്ചവൻ തോൽക്കും. തോൽക്കാൻ പോകുന്ന യുദ്ധം ആണെന്ന് അറിഞ്ഞു തന്നെയാണ് മോഷ്ടിക്കപ്പെട്ട കഥയുടെ എഴുത്തുകാർ കേസ് കൊടുക്കുന്നത്. (Exceptions ഉണ്ടാകാം). കാരണം സാമ്യത തെളിയിക്കണമെങ്കിൽ word by word സാമ്യം ഉണ്ടാവണം എന്നാണ് കേട്ടത്.
പിടിക്കപ്പെടാതിരിക്കാൻ മോഷ്ടിക്കുന്നവർക്ക് അറിയാം. മൂലകൃതി എഴുതിയവരോ?
ഒന്നോ രണ്ടോ ദിവസം ഈ വാർത്ത എല്ലാവരുടെയും ന്യൂസ്ഫീഡിൽ കാണും. അത് കഴിഞ്ഞു അത് പോകും.
Hydrangea എന്ന എന്റെ നോവലിന്റെ മുഴുവൻ സാമ്യം അഞ്ചാം പാതിരാ എന്ന സിനിമയ്ക്ക് ഇല്ല. എന്നാൽ പുസ്‌തകം വായിച്ചവർക്ക് അറിയാം നോവലിന്റെ സ്വാധീനം ആ സിനിമയിൽ എന്തു മാത്രം ഉണ്ടെന്ന്. സിനിമയുടെ അണിയറ പ്രവർത്തകർക്ക് എളുപ്പത്തിൽ ആരോപണം നിഷേധിക്കുകയും ചെയ്യാം. അവരത് മോഷ്ടിച്ചോ ഇല്ലയോ എന്നത് അവരുടെ മനഃസാക്ഷിക്കു മാത്രം അറിയാം.
ഏറ്റുമാനൂർ UGM ൽ ഇരുന്ന്, അഞ്ചാം പാതിരാ എന്ന സിനിമ കണ്ടത് തകർന്ന ഹൃദയത്തോടെ ആണ്.
ഒരു സീരിയൽ കില്ലെർ genre എന്ന് പറഞ്ഞു ഇത്രയും കാലം സ്വയം സമാധാനിച്ചു. വിഷാദരോഗത്തിന് അടിമപ്പെട്ട് മാസങ്ങൾ തള്ളിനീക്കുന്നതിനിടയിൽ അഞ്ചാം പാതിരയോട് സാമ്യം വന്ന ഭാഗങ്ങൾ മാറ്റി എഴുതിയും കഥാപാത്രങ്ങളെ മാറ്റിയും, situations മാറ്റിയും ബാക്കി ഭാഗങ്ങൾ വച്ചും പുതിയ സീൻ ഓർഡർ ഉണ്ടാക്കി. എഴുത്തിനോട് തന്നെ മടുപ്പ് തോന്നിയ മാസങ്ങൾ.
പക്ഷെ രണ്ടാം ഭാഗം വരുന്നു എന്ന് കേട്ടപ്പോൾ എനിക്ക് പേടിയായി തുടങ്ങി. മിച്ചമുള്ള ഭാഗങ്ങളിൽ നിന്നും കോപ്പി അടിച്ചോ? അതോ മറ്റു നോവലുകളിൽ നിന്നോ?
കേവല സാദൃശ്യം എന്നു മാത്രം പറഞ്ഞു എനിക്കിനി എന്നെ വഞ്ചിക്കാൻ പറ്റില്ല.
തോൽക്കാൻ പോകുന്ന യുദ്ധമാണ് ഞാൻ നയിക്കുന്നത് എന്ന് എനിക്കറിയാം. But, At least I can say…I fought!
ഞാൻ ആരോപണം ഉന്നയിക്കാൻ ഉണ്ടായ കാരണങ്ങൾ: (spoiler alert)
1. ലേഡി പോലീസ് ഓഫീസർ : Characterisation and character arc
2. Benjamin’s characterisation
3. Identity of Indrans’ character
4. Climax scene premise (from റൂത്തിന്റെ ലോകം)
5. Anwar Hussain’s counseling scenes
6. ഒരു കൊലപാതകിയുടെ lady disguise.

Back to top button
error: