LIFETRENDING

അസഭ്യം തേൻ പൂശി എടുത്ത് കാണിച്ചാൽ മധുരിക്കില്ല, അസഭ്യം,അസഭ്യം തന്നെയാണ്: ഫ്രീഡം അറ്റ് മിഡ്‌നൈറ്റിനെതിരെ നടി രേവതി സമ്പത്ത്‌

ടി അനുപമ പരമേശ്വരനെ നായികയാക്കി മൂന്നാമിടം, കെയർ ഓഫ് സൈറ ഭാനു എന്നീ സിനിമകൾ മലയാളത്തിനു നൽകിയ ആര്‍.ജെ ഷാന്‍ ഒരുക്കിയ ഹ്രസ്വചിത്രമാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്. സ്ത്രീ സ്വാതന്ത്ര്യത്തെ വ്യത്യസ്തമായി നിര്‍വചിച്ച ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചതുപോലെ തന്നെ ധാരാളം വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. താന്‍ കണ്ട സ്ത്രീകല്‍ക്കും അവര്‍ പറഞ്ഞ കഥകള്‍ക്കും എന്ന സമര്‍പ്പണത്തോടെയെന്ന് പറഞ്ഞ് തുടങ്ങുന്ന ചിത്രത്തിലെ ചില് സംഭാഷണങ്ങളും സ്ത്രീ വിരുദ്ധതയുമാണ് സ്ത്രീകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകയും നടിയുമായ രേവതി സമ്പത്ത്.

രേവതി തന്റെ ഫെയ്‌സബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്.

ഫ്രീഡം@മിഡ്‌നൈറ്റ് എന്നൊരു കോപ്രായം കണ്ടു. എന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക് ഇറക്കുന്നത്. അല്ലെങ്കിൽ തന്നെ സ്ത്രീകളെയും ഫെമിനിസത്തെയുമൊക്കെ ഇവിടെ അങ്ങേയറ്റം ഇൻസൾട്ട് ചെയ്തുള്ള കൂമ്പാര കണക്കിന് സിനിമകൾ ചവറുപോലെ ഉണ്ട്. അതൊന്നും പോരാത്തതുകൊണ്ട് കുറെ സൂപ്പർസ്റ്റാറുകളും അതുപോലെ സ്ത്രീവിരുദ്ധതയിൽ phD എടുത്ത കുറെ തിരക്കഥാകൃത്തുക്കളും, സംവിധായകന്മാരും സംഭാവന ചെയ്ത സിനിമകൾ സമൂഹത്തിലെ ഓരോ മനുഷ്യരിലും പടർത്തിയ വിഷം ചെറുതൊന്നുമല്ല. നിരന്തരം തുറന്നുള്ള സംഭാഷണങ്ങളും ചർച്ചകളും പ്രവൃത്തികളും കലയുമൊക്കെ വഴിയാണ് മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്. സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, നാം കൺമുമ്പിൽ കണ്ടുകൊണ്ടിരിക്കുകയാണ്. വിവേചനങ്ങളും, വിരുദ്ധമായ രീതികളും ഇല്ലാത്ത ഒരു സിനിമ മേഖല എന്ന തരത്തിലേക്ക് മാറ്റങ്ങളുണ്ടാകുന്ന സമയമാണിത്. അതിന്റെ അളവ് കൂട്ടാൻ ഒരു പറ്റം മനുഷ്യർ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ആർജെ.ഷാനിനെ പോലുള്ളവർ സമൂഹത്തിന് കലയിലൂടെ വീണ്ടും തെറ്റിദ്ധാരണകൾ ഉണ്ടാക്കികൊടുക്കുകയല്ല വേണ്ടത്. അസഭ്യം തേൻ പൂശി എടുത്ത് കാണിച്ചാൽ മധുരിക്കില്ല, അസഭ്യം,അസഭ്യം തന്നെയാണ്.

1.” ഞങ്ങൾ പെണ്ണുങ്ങൾ അങ്ങനെയല്ല, ആദ്യം ഒന്നും മൈൻഡ് ചെയ്യിലായിരിക്കും, സ്വന്തമാക്കി എന്ന് ഉറപ്പായാൽ ഉണ്ടല്ലോ നിങ്ങളെക്കാളും നൂറിരട്ടി സ്നേഹിക്കും”.
ആർ.ജെ.ഷാനെ, ഞാൻ ഒരു സ്ത്രീയാണ്. എനിക്ക് അറിയാവുന്ന ഒത്തിരി സ്ത്രീകൾ വേറെയുണ്ട്. നമ്മളാരും ഇങ്ങനെ അല്ല, ഇങ്ങനെ ആരും ആകരുത് എന്നൊരു വാസ്തവവും മറുഭാഗത്ത് ഉണ്ട്. എന്തടിസ്ഥാനത്തിലാണ് “ചന്ദ്രയിലൂടെ” മുഴുവൻ സ്ത്രീ സമൂഹത്തിന്റെ സ്വാഭാവഗുണം നിങ്ങൾക്ക് തോന്നുന്ന രീതിയിൽ അടിച്ചേൽപ്പിക്കാൻ സിനിമയിലൂടെ ശ്രമിക്കുന്നത്?
2. “മത്ത് പിടിക്കാൻ തോന്നുന്നുണ്ടോ മിസ്റ്റർ ദാസ്”
പച്ചയ്ക്ക് വൃത്തികേടും ചതിയും കാണിച്ച ദാസിന്റെ അടുത്ത് സെഡക്ഷന് തയ്യാറാകുന്ന “ചന്ദ്ര” അടിമത്തത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ആ സീനിന്റെ ബി.ജി.എം ആണ് അങ്ങേയറ്റം അരോചകം.
3. “പെണ്ണിന്റെ പ്രായവും വീര്യവും തമ്മിൽ ഒരു ബന്ധവുമില്ല, ഒരു വൈനും -വൈഫും കമ്പാരിസൺ “.
ഈ ഡയലോഗ് പറയുന്ന ചന്ദ്ര തന്നെയാണ് സ്വയം അവരൊരു വോഡ്കപോലെയാണെന്ന് പറയുന്നത്. എന്തോരു വൃത്തികേടാണ് ഷാനെ. പെണ്ണ് പെണ്ണാണെന്ന് നിങ്ങളൊക്കെ ഇനിയെന്നാണ് പറഞ്ഞു പഠിക്കുന്നത്.
അതോ, വോഡ്ക -വൈഫ് കമ്പാരിസൺ ആകാമെന്നാണോ?
4. “താൻ നോ പറയുമ്പോൾ ഞാൻ അതുകേൾക്കണതേ, its because I respect you, its because I love you”
നാൾ ഇന്നോളം ചന്ദ്ര അനുഭവിച്ച പീഡനങ്ങളുടെ അർത്ഥമാണോ റെസ്പെക്റ്റ് അഥവാ ലവ്വ് . ഈ കഥ എഴുതിയ തിരക്കഥാകൃത്ത് എന്ന നിലയിൽ ഷാൻ റെസ്പെക്ട് എന്ന വാക്കിന്റെ തലങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു.
5.”വാട്ട്സ് മൈ ഫേവറൈറ്റ് പൊസിഷൻ “?
ചന്ദ്രയെ എത്രത്തോളം മനസ്സിലാക്കിയിരിക്കുന്നു എന്നറിയാൻ ദാസിനോട് ചോദിച്ച ചോദ്യമാണിത്. ഒരു വ്യക്തി എന്ന നിലയിൽ ചന്ദ്ര ഒരു കച്ചവട വസ്തുവിന്റെയത്രയും സ്വയം ചുരുങ്ങുന്ന സീനാണത്. ലൈംഗികസ്വാതന്ത്ര്യമതിൽ ചർച്ചയാകുന്നത് അല്ല വിഷയം. ഒരു വ്യക്തി എന്ന നിലയിൽ സ്ത്രീകൾക്ക് സ്വയം അടയാളപ്പെടുത്താൻ ശാരീരികമായ കാര്യങ്ങളിൽ മാത്രം ചുരുക്കാൻ ശ്രമിക്കുന്ന ആ പ്രവണതയാണ് സീനിലെ കുഴപ്പം. അതും വല്ലാത്തൊരു സെക്ഷ്വൽ ഫ്രീഡം ആണ് വിഷയം. മറ്റേതൊരു കാര്യത്തിലുമുള്ള സ്വാതന്ത്ര്യവും പ്രാഥമികമായി പറയാത്ത ചന്ദ്ര സെക്ഷ്വൽ ഫ്രീഡം മാത്രം ഒരു പ്രമേയമായി ദാസിനു മുന്നിൽ അവതരിപ്പിക്കുമ്പോൾ സ്ത്രീവിരുദ്ധത എന്നല്ലാതെ മറ്റൊന്നും അവിടെ കാണാനാകുന്നില്ല. ഇനിയിപ്പോ സെക്ഷ്വൽ ഫ്രീഡം ആണെങ്കിൽ പോലും ദാസിന്റെ കയ്യിൽ നിന്ന് ഇരന്നുവാങ്ങുന്ന പോലെ ആയിപ്പോയി.
6. “ഹോസ്റ്റലിൽ വച്ച് എന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കാൻ എന്തൊക്കെ ചെയ്തിട്ടുണ്ട്”
നീ എന്താ ഇട്ടിരിക്കുന്നത്, കളർ എന്താ, അഴിക്കോ, ചെയ്യോ, എന്നൊക്കെ ചോദിക്കുന്ന ഞരമ്പന്മാരെ ചന്ദ്രയെപ്പോലെ ശബ്ദം ഉയർത്തുന്ന സ്ത്രീ എങ്ങനെ ജീവിതത്തിൽ അക്‌സെപ്റ്റ് ചെയ്തു?
അതും 8 വർഷം. അന്നങ്ങനെ പെരുമാറിയ ഒരുത്തന്റെ കയ്യിൽ നിന്നും ചന്ദ്ര എട്ടു കൊല്ലതിനപ്പുറം എന്താണ് കൂടുതൽ പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
7. “തന്റെയാ വൈഫ് കുറച്ചൊക്കെ ഒന്ന് പോസസീവ് ആയിക്കൂടെ, ഭർത്താക്കന്മാർ കുറചൊക്കെ പൊസ്സസ്സീവ് ആകുന്നത് ഭാര്യമാർക്ക് ഇഷ്ടമാണ് ”
എന്തിനാ ഫെമിനിസം, ഈക്വാലിറ്റി മതി എന്ന് പറഞ്ഞ,പോലായല്ലോ മിസ്റ്റർ ഷാനെ.
8. “എല്ലാ പെണ്ണിന്റെ ഉള്ളിലും ഒരു പെൺകുട്ടി ഉണ്ട് ദാസ്. ആരുടെയൊക്കെയോ കെയറും,അറ്റെൻഷനും, പാമ്പറിങ്ങുമൊക്കെ ആഗ്രഹിക്കുന്ന പെൺകുട്ടി.”
ഷാനിന് തോന്നുന്ന അർത്ഥനിർണ്ണയം അല്ല സ്ത്രീ. കണ്ട കാലം മുതൽ ഈ ക്ലിഷേ ഒട്ടുമിക്ക എല്ലാ സിനിമകളിലും കാണാം. ഇതുവരെയും ഇതൊന്നും നിർത്താറായില്ലേ ആശാനേ. സ്ത്രീ എന്നുവെച്ചാൽ കെയറും അറ്റെൻഷനും സെക്സും ഒക്കെ മാത്രമേ നിങ്ങൾക്കൊക്കെ ആശയമായി ഉള്ളുവോ? വി ആർ മോർ ദാൻ ദാറ്റ്‌. വല്ലവന്റെയും അറ്റെൻഷനും പാമ്പറിങ്ങുമൊന്നുമല്ല നമ്മുടെ ജീവിതലക്ഷ്യം.
9. “അവളോടുള്ള ആക്രാന്തം എന്റെ പുറത്തു കാണിക്കുന്നു”
ഇതേ വാക്കുകൾ പറയുന്ന ചന്ദ്ര തന്നെ റേപ്പിൽ സ്നേഹം മിക്സ് ചെയ്യുമ്പോൾ സുഖം അനുഭവിക്കുന്നതായും പ്രകടിപ്പിക്കുന്നുണ്ട് മറ്റൊരു സീനിൽ. മറൈറ്റൽ റേപ്പ് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന സീൻ.
10.”Fuck you ബാഡ് ലാംഗ്വേജ്”
ഫക്ക് യൂ എന്ന് ദാസിന്റെ മുഖത്തു നോക്കി പറഞ്ഞിട്ട് പോകാതെ അടിമത്തം സഹിക്കുന്നത്ര ബാഡ് അല്ല എന്തായാലും.
എല്ലാം കഴിഞ്ഞ് ചന്ദ്ര വീണ്ടും തിരികെ പോകുന്നത് അടുക്കളയിലേക്കാണ്. പോടാ മൈരേ എന്നുപറഞ്ഞ് തലയുയർത്തി അഭിമാനത്തോടെ പോകുന്ന ചന്ദ്രയെ എന്ന് കാണാൻ കഴിയും ഷാൻ??
“ഞങ്ങളെ ചിന്തിപ്പിച്ച ദൈവത്തിന്”
എന്ന് തുടക്കത്തിൽ എഴുതി കാണിക്കുമ്പോൾ, ആ ദൈവത്തിനുള്ള സ്ത്രീവിരുദ്ധത പോലും ഉടച്ചു കളയേണ്ട സമയത്താണ് കലയെ ഇതുപോലെ മനുഷ്യരിലേക്ക് തെറ്റിദ്ധാരണ പരത്തുന്നപോലെ കേവലമൊരു വസ്തുവാക്കി കൊല്ലുന്നത്.

https://www.facebook.com/revathy.sampath.16/posts/2461323474177370

ചിത്രത്തില്‍ അനുപമയുടെ സഹതാരമായി എത്തിയിരിക്കുന്നത് ഹക്കീം ഷാജഹാനാണ്.
അരമണിക്കൂര്‍ ദൈര്‍ഘ്യമുളള ചിത്രത്തില്‍ ചന്ദ്രയെന്ന വീട്ടമ്മയുടെ ജീവിതമാണ് സംവിധായകന്‍ കാണിക്കുന്നത്. വൈകാതെ തെലുങ്കിലും കന്നടയിലും ചിത്രം റീമേക്ക് ചെയ്യാനുളള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അബ്ദുള്‍ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ലിജിന്‍ ബാബിനോവാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അഖില മിഥുനാണ്.

Back to top button
error: