LIFETRENDING

വിജയ് ചിത്രം മാസ്റ്ററിനെ ഉദ്ദേശിച്ചല്ല; നിലപാട് വ്യക്തമാക്കി ഫിയോക്‌

തീയേറ്റര്‍ തുറക്കണ്ട എന്ന് തീരുമാനിച്ചതില്‍ പ്രതികരണവുമായി ഫിയോക് ഭാരവാഹികള്‍. വിജയ് ചിത്രം മാസ്റ്ററിനെ ഉദ്ദേശിച്ചല്ല അങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത്. സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് തന്നെയാണ് കേരളത്തിലെ ഓരോ തിയേറ്റര്‍ ഉടമയുടെയും ആഗ്രഹമെന്നും എന്നാല്‍ സര്‍ക്കാര്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

കുടിശ്ശികയിനത്തില്‍ വന്‍തുക വിതരണക്കാര്‍ക്ക് തിയേറ്ററുകളില്‍ നിന്ന് ലഭിക്കാനുണ്ട്. വലിയ പ്രതിസന്ധിയിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. സര്‍ക്കാറില്‍ നിന്ന് ഇളവുകള്‍ ലഭിച്ചാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. അതിനുവേണ്ടി കാത്തിരിക്കുകയാണ്. തീയേറ്ററുകള്‍ ഇപ്പോള്‍ തുറക്കുന്നില്ല എന്നതാണ് തീരുമാനം. തിങ്കളാഴ്ച ഇതെക്കുറിച്ച് സംസാരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ആനുകൂല്യം കിട്ടിയില്ലെങ്കില്‍ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കില്ല. ഒരു സിനിമയെ മാത്രം മുന്നില്‍ കണ്ട് തീയേറ്ററുകള്‍ അങ്ങനെ തുറക്കാന്‍ പറ്റില്ല. ഒരു സിനിമയ്ക്കുവേണ്ടി മാത്രം തീയേറ്ററുകള്‍ അങ്ങനെ തുറന്ന്, അടയ്ക്കാന്‍ സാധിക്കില്ലല്ലോ- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

തമിഴ്‌നാട് കഴിഞ്ഞാല്‍ തമിഴ്ചിത്രങ്ങളുടെ ഏറ്റവും വലിയ വിപണി കേരളമാണ്. അതുകൊണ്ട് മാസ്റ്ററിന്റെ നിര്‍മാതാക്കള്‍ ആശങ്കയിലാണ്. മാത്രവുമല്ല, 100% സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവില്‍ കേന്ദ്രം ഇടപെടുകയും ചെയ്തു. തീരുമാനം റദ്ദാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 2005 ലെ ദുരന്ത നിവാരണ വകുപ്പ് അനുസരിച്ച് ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ടു.

ഇന്നലെ ചേര്‍ന്ന ഫിയോക്കിന്റെ യോഗത്തിലാണ് തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ തീയേറ്റര്‍ തുറക്കണ്ടയെന്ന് അംഗങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ ജനറല്‍ ബോഡിയില്‍ ഒരുവിഭാഗം തീയേറ്റര്‍ ഉടമകള്‍ തീയേറ്റര്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ദിലീപ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയ അംഗങ്ങള്‍ തീയേറ്റര്‍ തുറക്കണ്ട എന്ന നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി തീയേറ്റര്‍ തുറന്നാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കുമെന്നും ചിലര്‍ ജനറല്‍ ബോഡിയില്‍ സൂചിപ്പിച്ചു.

Back to top button
error: