Lead NewsNEWS

വിജയത്തിന് ഒരുമയും കൂട്ടായ്മയും അനിവാര്യം: മുല്ലപ്പള്ളി

കൂട്ടായ നേതൃത്വത്തിന്‍ കീഴില്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏതു പ്രതിസന്ധികളെയും അതിജീവിച്ച് കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം നേടാന്‍ സാധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പോഷകസംഘടനകളുടെ യോഗത്തില്‍ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

ഒറ്റക്കെട്ടായി നില്‍ക്കുന്ന കോണ്‍ഗ്രസിനെ ഒരു ശക്തിക്കും പരാജയപ്പെടുത്താനാകില്ല.പാര്‍ട്ടിയെന്ന വികാരത്തെക്കാള്‍ വലുതല്ല മറ്റൊരു വികാരവും.ആ ബോധം എല്ലാവര്‍ക്കും ഉണ്ടാകണം. നാം ഓരോരുത്തരും തന്നെയാണ് സംഘടനയുടെ ശക്തി.സംഘടനയെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ഓരോ പ്രവര്‍ത്തകനില്‍ നിന്നും ഉണ്ടാകേണ്ടതെന്നും മുല്ലപ്പള്ളി ഓര്‍മ്മപ്പെടുത്തി.

ജയസാധ്യതയും ജനങ്ങള്‍ക്ക് വിശ്വാസ്യതയുമുള്ള വ്യക്തികളെ തെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയണം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഒരു ചൂണ്ടുപലകയാണ്. സ്വീകാര്യതയില്ലാത്തവരെ ജനം തള്ളിക്കളയും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചയും അനൈക്യവും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ഇത് യാഥാര്‍ത്ഥ്യമാണ്. അത് നാം ഉള്‍ക്കൊള്ളുകയും തെറ്റുകള്‍ തിരുത്തുകയും വേണം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല വാര്‍ഡുകളിലും അനവധാനതയോടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ഉണ്ടായത്. അതേസമയം കെപിസിസി നിര്‍ദ്ദേശിച്ച മാനദണ്ഡം അനുസരിച്ചും സമവാക്യങ്ങള്‍ ഉള്‍ക്കൊണ്ടും ജനസ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ച ഇടങ്ങളിലും കോണ്‍ഗ്രസിന് ജയിക്കാനും തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കാനും കഴിഞ്ഞെന്നത് പരമായ യാത്ഥാര്‍ത്ഥ്യമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ മറ്റു മാനദണ്ഡങ്ങള്‍ ഒരു തടസ്സമാകില്ല.ജനസ്വീകാര്യതയും കഴിവും പ്രതിബദ്ധതയും സ്വാഭാവശുദ്ധിയും ആയിരിക്കും മറ്റുഘടകങ്ങളെക്കാള്‍ സ്ഥാനാര്‍ത്ഥിത്വത്തിന് കെപിസിസി പരിഗണിക്കുന്ന യോഗ്യതകള്‍. യുവാക്കള്‍,വനിതകള്‍,ന്യൂനപക്ഷ-പാര്‍ശ്വവത്കരിപ്പെട്ട വിഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അര്‍ഹമായ പ്രധാന്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉറപ്പാക്കും.ഇതിന് ഹൈക്കാമാന്റിന്റെ അംഗീകാരം കെപിസിസിക്ക് ലഭിച്ചിട്ടുണ്ട്. ജയസാധ്യതയില്‍ കുറഞ്ഞൊരു ബാഹ്യസമര്‍ദ്ദത്തിനും നേതൃത്വം കീഴ്‌പ്പെടില്ല.ഒരു വിഭാഗത്തേയും അവഗണിക്കുകയുമില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്റെ സാന്നിധ്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തെ അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നടന്ന അവലോകന യോഗങ്ങളില്‍ ഐക്യത്തിന്റെ സന്ദേശം കൃത്യമായി പ്രവര്‍ത്തകരില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനായി. ഭിന്നാഭിപ്രായങ്ങളെ അവഗണിച്ച് ഐക്യത്തോടെ ശക്തമായി മുന്നോട്ട് പോകാനാണ് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ കൂടുതല്‍ ചലനാത്മകമാക്കുന്നിന് വിപുലമായ പദ്ധതികളാണ് നേതൃത്വം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജില്ലാതല അവലോകനങ്ങള്‍ക്ക് പിന്നാലെ ജനുവരി 6 മുതല്‍ 13 വരെ ജില്ലാതല പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.ഡിസിസി,ബ്ലോക്ക്,മണ്ഡലം ഭാരവാഹികളുടെ യോഗങ്ങള്‍ ഈ ദിനങ്ങളില്‍ ചേരും.ഇതിന് പുറമെ ജില്ലകളുടെ ചുമതല നല്‍കിയിട്ടുള്ള എഐസിസി സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ മൂന്ന് മേഖലകള്‍ തിരിച്ച് യോഗങ്ങളും ചേരും.

ദക്ഷിണ ജില്ലകളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയും മുന്‍ എംപിയുമായ പി വിശ്വനാഥനും മധ്യമേഖലാ ജില്ലകളുടെ ചുമതലവഹിക്കുന്ന ഐവാന്‍ ഡിസൂസയും ജനുവരി 6ന് തിരുവനന്തപുരത്തും തൃശ്യൂരും യോഗം ചേര്‍ന്നു. ജനുവരി 7ന് മലബാര്‍ മേഖലകള്‍ ഉള്‍പ്പെടുന്ന ആറുജില്ലകളുടെ യോഗം കോഴിക്കോട് എഐസിസി സെക്രട്ടറി പിവി മോഹനന്റെ നേതൃത്വത്തില്‍ ചേരും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും. ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരും നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള കെപിസിസി സെക്രട്ടറിമാരും ഈ യോഗങ്ങളില്‍ പങ്കെടുക്കുകയും ഭാവിപരിപാടികള്‍ വിശകലനം നടത്തുകയും ചെയ്യും.

ഇതിനുപുറമെ ഈ മാസം 11 മുതല്‍ 15 വരെ ബ്ലോക്ക് കണ്‍വെന്‍ഷനും തുടര്‍ന്ന് 20 വരെ മണ്ഡലം കണ്‍വെന്‍ഷനും നടക്കും.റിപ്പബ്ലിക് ദിനമായ 26ന് ബൂത്തുകളുടെ ചുമതല മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറ്റെടുത്ത് പുന:സംഘടിപ്പിക്കും.അതിന് ശേഷം നേതാക്കളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശന പരിപാടികളും സംഘടിപ്പിക്കും.മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് മണ്ഡലം തലത്തില്‍ 1506 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പദയാത്രകളും സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Back to top button
error: