Lead NewsNEWS

നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗെയ്ല്‍ പൈപ്പ് ലൈന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

കൊച്ചി- മംഗളുരു ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, കേന്ദ്ര എണ്ണ പ്രകൃതിവാതക സ്റ്റീല്‍ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നു. നിരവധി വെല്ലുവിളികള്‍ നേരിട്ട പദ്ധതി കേരള വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറുകയാണ്.

ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ പ്രകൃതിവാതക കമ്പനിയാണ് ഗെയില്‍. വിതരണം, എല്‍പിജി ഉത്പാദനം, വിപണനം, എല്‍എന്‍ജി റീഗ്യാസിഫിക്കേഷന്‍, പെട്രോകെമിക്കല്‍സ്, സിറ്റി ഗ്യാസ് എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. രാജ്യത്ത് 6,700 കിലോമീറ്റര്‍ പൈപ്പ് ലൈനിന്റെ നിര്‍മ്മാണം നടത്തിവരികയാണ്. ഗെയിലിന് വാതക വിതരണത്തില്‍ 70 ശതമാനം വിപണി പങ്കാളിത്തമുണ്ട്.

കൊച്ചിയില്‍ നിന്ന് തൃശൂര്‍ വഴി പാലക്കാട് കുറ്റനാട് വരെയുള്ള പൈപ്പ് ലൈന്‍ 2019 ജൂണിലാണ് കമ്മീഷന്‍ ചെയ്തിരുന്നത്. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ് ലൈന്‍ കൊച്ചിയിലെ എല്‍എന്‍ജി റീ ഗ്യാസിഫിക്കേഷന്‍ ടെര്‍മിനലില്‍ നിന്ന് വാതകം മംഗലാപുരത്തെത്തിക്കും. 3000 കോടി രൂപ ചെലവ് വരുന്ന പദ്ധതി പരിസ്ഥിതി സൗഹൃദമാണ്. ഒപ്പം കുറഞ്ഞ ചെലവില്‍ പ്രകൃതിവാതകം വീടുകള്‍ക്കും, വ്യവസായങ്ങള്‍ക്കും എത്തിക്കുകയും ചെയ്യുന്നതാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍.

പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും ഭൂവുടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം കൊടുക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രയോജനപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനായെന്ന് ഗെയില്‍ അധികൃതരും വ്യക്തമാക്കി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.

Back to top button
error: