Lead NewsNEWS

കര്‍ഷകസമരത്തിന് പിന്തുണ; പഞ്ചാബില്‍ നിന്നെത്തിയ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബില്‍ നിന്നെത്തിയ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു. അഭിഭാഷകന്‍ അമര്‍ജീത് സിങാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

തിക്രി അതിര്‍ത്തിയിലെ സമരസ്ഥലത്ത് വെച്ചാണ് അമര്‍ജീത്ത് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിക്ക് കത്തെഴുതിവെച്ചാണ് അമര്‍ജീത്ത് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിയെ കത്തില്‍ ഏകാധിപതിയെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ജനങ്ങള്‍ അവരുടെ ആഹാരത്തിന് വേണ്ടി നടത്തുന്ന സമരത്തെ പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് താന്‍ ആത്മാഹുതി ചെയ്യുന്നതെന്നും അദ്ദേഹം കത്തില്‍ വിശദീകരിക്കുന്നുണ്ട്. കര്‍ഷക പ്രക്ഷോഭം ആരംഭിച്ച ശേഷമുളള മൂന്നാമത്തെ ആത്മഹത്യയാണ് അമര്‍ജീത്തിന്റേത്.

അതേസമയം, പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങുകയാണ് ഓരോ കര്‍ഷ സംഘടനകളും.
സമരത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത് കര്‍ഷകര്‍ ബഹിഷ്‌കരിച്ചു. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ കൈയടിച്ചും പാത്രം കൊട്ടിയുമാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കീ ബാത്തിന്റെ വേളയില്‍ പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ കര്‍ഷകരെ പിന്തുണക്കുന്ന എല്ലാവരോടും കര്‍ഷകര്‍ അഭ്യര്‍ഥിച്ചിരുന്നു. കോവിഡ് പോരാളികള്‍ക്ക് പാത്രം കൊട്ടി ആദരവ് പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. പാത്രം കൊട്ടല്‍ തന്നെ പ്രധാനമന്ത്രിക്കെതിരായ സമരരീതിയാക്കുകയാണ് കര്‍ഷക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. സ്വന്തം മനസിലുള്ളത് പറയുകയല്ല, മറ്റുള്ളവര്‍ പറയുന്നതാണ് പ്രധാനമന്ത്രി കേള്‍ക്കേണ്ടതെന്ന് കര്‍ഷകര്‍ പറഞ്ഞു.

കേന്ദ്രവുമായി അടുത്ത ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ രൂക്ഷമായ സമരത്തിനൊരുങ്ങാന്‍ ഇരിക്കുകയാണ് സംഘടനകള്‍. അതേസമയം ഇത്തവണ കര്‍ഷകര്‍ക്ക് പിന്തുണയുമായി സമരത്തില്‍ മത്സ്യത്തൊഴിലാളികളും എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ടി.എന്‍. പ്രതാപന്‍ എം.പിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ഒന്നുമുതല്‍ ഏഴുവരെ മുഴുവന്‍ സംസ്ഥാനങ്ങളിലും തൊഴിലാളി-കര്‍ഷക ഐക്യം എന്ന മുദ്രാവാക്യത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

അതേസമയം, സമരം കടുപ്പിക്കാന്‍ കൂടുതല്‍ കര്‍ഷകര്‍ ഭക്ഷ്യധാന്യവും മറ്റും ശേഖരിച്ച് കര്‍ഷകര്‍ പഞ്ചാബില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞുവെന്നാണ് അറിയാന്‍ സാധിക്കുന്നത്.

ചര്‍ച്ച പരാജയപ്പെട്ടാല്‍ 30-ന് കുണ്ട്‌ലി-മനേസര്‍-പല്‍വല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകനേതാക്കള്‍ പ്രഖ്യാപിച്ചു. പുതുവത്സരാഘോഷം കര്‍ഷകര്‍ക്കൊപ്പം ആഘോഷിക്കാനും നേതാക്കള്‍ അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാരിനേതിരുള്ള വന്‍പ്രക്ഷോഭം അന്നേദിവസം നിശ്ചയിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ ദേശീയപാതകളില്‍ ടോളുകള്‍ ബലം പ്രയോഗിച്ചു തുറക്കുന്ന ഇപ്പോഴത്തെ സമരം ഞായറാഴ്ചയ്ക്കുശേഷവും തുടരാനാണ് കര്‍ഷകരുടെ തീരുമാനം.

Back to top button
error: