Lead NewsNEWS

സിസ്റ്റര്‍ അഭയ മനോവിഭ്രാന്തിയില്‍ ആത്മഹത്യ ചെയ്‌തെന്ന വാദം തെറ്റെന്ന് കോടതി

28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അഭയ്ക്ക് നീതി ലഭിക്കുമ്പോള്‍ മറച്ച് വെച്ച സത്യങ്ങള്‍ കൂടിയാണ് പുറത്ത് വരുന്നത്. കേസ് ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് എസ്.പി മൈക്കിളിന്റെ വാദം സിസ്റ്റര്‍ അഭയ അടുക്കളയില്‍ രാത്രി വെള്ളം കുടിക്കാനെത്തുകയും തുടര്‍ന്ന് ഇരുട്ട് കണ്ട് മനോവിഭ്രാന്തിയില്‍ കിണറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ്. ഈ നിഗമനത്തില്‍ തന്നെയാണ് മൈക്കിളും സംഘവും കേസ് ആത്മഹത്യയെന്ന് വിധിയെഴുതി അവസാനിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭവദിവസം ഡോഗ് സ്‌ക്വാഡിനേയോ, വിരലടയാള സംഘത്തെയെ കോണ്‍വെന്റിലെത്തിച്ച് തെളിവെടുക്കാതിരുന്നതിലും അന്നേ ദുരൂഹത നിലനിന്നിരുന്നു. എന്നാല്‍ കേസിന്റെ വിധി വരുമ്പോള്‍ എസ്.പി മൈക്കിളും ഡി.വൈ.എസ്.പി സാമുവലും നശിപ്പിക്കാന്‍ ശ്രമിച്ച തെളിവുകളടക്കം ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതി 229 പേജുള്ള വിധി പ്രസ്താവിച്ചത്.

കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യേഗസ്ഥര്‍ തന്നെ കൂട്ടുനിന്നുവെന്ന് കോടതി പരാമര്‍ശിക്കുന്നു. കേസില്‍ ബന്ധപ്പെട്ട വിവിധ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് സാമുവലും മൈക്കിളും കേസിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കാര്യത്തില്‍ കോടതി എത്തിച്ചേര്‍ന്നത്. സാമുവല്‍ നേരത്തെ മരണപ്പെടുകയും നാലാം പ്രതിയായ മൈക്കിളിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയുമായിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ മതിയായ തെളിവുണ്ടെങ്കില്‍ മൈക്കളിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഒരു കേസിലും പോലീസിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നടപടികളൊന്നും ഉണ്ടാവാന്‍ പാടില്ല എന്ന ഉദ്ദേശത്തില്‍ കോടതി വിധിയുടെ പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറും.

Back to top button
error: