NEWS

അഭയ കേസിൽ വിവാദമായ കന്യകാത്വ ശസ്ത്രക്രിയ എന്താണ്?

അഭയാ കേസിലെ സുപ്രധാനമായ ഒരു തെളിവായിരുന്നു സിസ്റ്റർ സെഫി നടത്തിയ കന്യാചർമ പുനസ്ഥാപന ശസ്ത്രക്രിയ. ശസ്ത്രക്രിയയെ കോടതിയിൽ ശരിവെച്ച സെഫി പക്ഷേ അതിനെ കേസുമായി ബന്ധപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ എന്താണ് കന്യാചർമ പുനസ്ഥാപന ശസ്ത്രക്രിയ അഥവാ കന്യകാത്വ ശസ്ത്രക്രിയ എന്ന് പരിശോധിക്കുകയാണ് ഇവിടെ

കന്യക ആയിരിക്കാൻ അനുശാസിക്കുന്ന ചില സന്ദർഭങ്ങളിൽ ലൈംഗികബന്ധത്തിലേർപ്പെട്ട സ്ത്രീകൾ നടത്തുന്ന ശസ്ത്രക്രിയ ആണ് ഇത്.കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കാൻ കന്യാചർമ്മം വെച്ചുപിടിപ്പിക്കുവാൻ നടത്തുന്ന ശസ്ത്രക്രിയയാണ് ഇത്.

മതപരവും സാംസ്കാരികവുമായ സമ്മർദ്ദത്തെത്തുടർന്നാണ് സ്ത്രീകൾ ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നത്. യൂറോപ്പിൽ ചില മത വിഭാഗങ്ങളിൽ ഉള്ള യുവതികൾക്ക് ഇടയിലാണ് ഈ ശസ്ത്രക്രിയ വർദ്ധിക്കുന്നത് എന്നാണ് ചില പാശ്ചാത്യ പഠനങ്ങൾ തെളിയിക്കുന്നത്.

ചില സംസ്കാരങ്ങളിൽ സ്ത്രീകൾക്ക് മേലുള്ള നിർബന്ധമാണ് കന്യാകാത്വം. വിവാഹം കഴിക്കുന്ന സ്ത്രീ കന്യക ആയിരിക്കണമെന്ന ആചാരപരമായ നിർബന്ധമാണ് ഇത്. വിവാഹപൂർവ ലൈംഗിക ബന്ധത്തെ മറയ്ക്കാനുള്ള ഒരു ഉപാധി കൂടിയായാണ് ചില സമൂഹങ്ങളിൽ ഇത് കാണപ്പെടുന്നത്.

ശാരീരികമായി കന്യകകൾ ആണെന്ന് സ്ഥാപിക്കാൻ ആണ് ഇത് നടത്തുന്നത്. ശസ്ത്രക്രിയ ചെയ്യുന്നതോടെ അടുത്ത തവണ ഇവർ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ രക്തം പൊടിയും എന്ന് ഉറപ്പുവരുത്താൻ കൂടിയാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്.

വളരെ രഹസ്യമായാണ് ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നത്. മിക്കവരും ഇത് ചെയ്തുവെന്ന് പുറത്ത് അറിയാതിരിക്കാൻ ആഗ്രഹിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ഇത് വ്യാപകമായി നടക്കുന്നുണ്ട്. ഫ്രാൻസ്, ജർമനി,ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ ഈ ശസ്ത്രക്രിയയ്ക്ക് പ്രചാരം കൂടുകയാണ് എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

എന്നാൽ കന്യകാത്വ ശസ്ത്രക്രിയകൾ എത്രയെണ്ണം നടക്കുന്നുണ്ട് എന്നുള്ളത് സംബന്ധിച്ച് പ്രത്യേകിച്ച് കണക്കുകൾ ഇല്ല. ഒന്നാമത്തെ കാര്യം ഇത് രഹസ്യമായി നടത്തപ്പെടുന്നു എന്നുള്ളതാണ്. രണ്ടാമത്തെ കാര്യം അതുകൊണ്ട് തന്നെ ആരോഗ്യ ഇൻഷുറൻസ് പരിധിയിൽ വരുന്നില്ല എന്നതും.

തങ്ങൾ കന്യകകൾ അല്ല എന്നറിയുമ്പോൾ കുടുംബാംഗങ്ങളിൽ ഉണ്ടാകുന്ന പ്രതികരണം ഓർത്താണ് പല സ്ത്രീകളും ഇതിന് തയ്യാറാകുന്നത് എന്ന് ജർമൻ ഡോക്ടർ മാർക്ക് അബാക്കസ് പറയുന്നു യാഥാസ്ഥിതിക കുടുംബ പശ്ചാത്തലം ഉള്ളവരാണ് കൂടുതലും ഇത് ചെയ്യുന്നത്.

എന്നാൽ മതപരവും സാംസ്കാരികവുമായ സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കന്യകാത്വ ശസ്ത്രക്രിയ ചെയ്യുന്നത് പുരോഗമനപരം അല്ലെന്ന വാദം പശ്ചാത്യ രാജ്യങ്ങളിൽ ശക്തമാണ്. ജർമനിയിലെ ടേറെ ഡെസ് ഹെമ്മസ് പോലുള്ള സംഘടനകൾ ഇതിനെതിരെ പരസ്യനിലപാട് എടുത്തിട്ടുള്ളതാണ്.

യോനിയുടെ കവാടത്തിൽ ഒരു നേർത്ത തൊലി തുന്നി ചേർക്കുകയാണ് ഈ ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. വിവാഹപൂർവ ലൈംഗികബന്ധം പുലർത്തിയ, അല്ലെങ്കിൽ മറ്റു ചില കാരണങ്ങളാൽ കന്യാചർമം പൊട്ടി പോയവരാണ് ഇത്തരം ശസ്ത്രക്രിയകൾക്ക് എത്തുന്നത്.

പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ ആകർഷകമായ പരസ്യങ്ങളാണ് കസ്റ്റമർമാരെ ഇത്തരം ക്ലിനിക്കുകളിലേയ്ക്ക് ആഘർഷിക്കാൻ ചെയ്യുന്നത്. പരസ്യങ്ങളിൽ 100% സുരക്ഷിതമാണെന്ന വാഗ്ദാനവും ഉണ്ട്. എന്തായാലും അഭയകേസോടെ കന്യകാത്വ ശസ്ത്രക്രിയയും കേരളത്തിൽ വലിയ ചർച്ചയാണ്.

Back to top button
error: