Lead NewsNEWS

അഭയ കേസില്‍ വിധി; പ്രതികള്‍ കുറ്റക്കാര്‍

28 വര്‍ഷത്തെ നീണ്ട പോരാട്ടത്തിനൊടുവില്‍ അഭയ കേസില്‍ വിധി പ്രസാതാവിച്ചു. പ്രതികള്‍ കുറ്റക്കാര്‍ എന്നാണ് വിധി വന്നിരിക്കുന്നത്. ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്നാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി സിബിഐ ജഡ്ജി ജെ. സനല്‍കുമാര്‍ വിധി പ്രസ്താവിച്ചത്. ഫാദര്‍ തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റവും സിസ്റ്റര്‍ സെഫിക്കെതിരെ കൊലപാതകം,തെളിവ് നശിപ്പിക്കല്‍ എന്ന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ സാക്ഷി മൊഴികള്‍ ശക്തമെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിക്ഷാവിധി നാളെ പുറപ്പെടുവിക്കും. നീണ്ട 28 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് സിസ്റ്റര്‍ അഭയ് കേസില്‍ വിധി പ്രസ്താവിച്ചത്.

ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസില്‍ അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയതു സിബിഐയാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണു യഥാക്രമം ഒന്നും മൂന്നും പ്രതികള്‍. സിബിഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലാം പ്രതി മുന്‍ എഎസ്‌ഐ വി.വി.അഗസ്റ്റിനെയും കുറ്റപത്രത്തില്‍നിന്നു സിബിഐ ഒഴിവാക്കി.

1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 16 വര്‍ഷത്തിനു ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

2019 ഓഗസ്റ്റ് 26 ന് സിബിഐ കോടതിയില്‍ ആരംഭിച്ച വിചാരണ ഈ മാസം 10നു പൂര്‍ത്തിയായി. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. 8 പേര്‍ കൂറുമാറി. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെപ്പോലും വിസ്തരിച്ചില്ല. കേസില്‍ കോടതി ഇന്നു നിര്‍ണായക വിധി പറയുമ്പോള്‍, മകളുടെ നീതിക്കായി ആഗ്രഹിച്ച അഭയയുടെ മാതാപിതാക്കള്‍ അതു കേള്‍ക്കാന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അതേസമയം, സഹോദരന്‍ വിധിയില്‍ പ്രതികരിച്ചു. ദൈവത്തിനും കോടതിക്കും നന്ദിയെന്ന് അഭയയുടെ സഹോദരന്‍ പറഞ്ഞു.

Back to top button
error: