NEWS

ചെങ്കളയിൽ വിജയക്കൊടി – കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഇടതുപക്ഷത്തിന്

ചെങ്കള ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ അട്ടിമറി വിജയത്തിന്റെ ചിറകിലേറി ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് കൈക്കലാക്കി. കഴിഞ്ഞ തവണ എട്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറിയ യു.ഡി.എഫിന് ചെങ്കള പഞ്ചായത്തില്‍ ഇത്തവണ കാലിടറിയതോടെയാണ് തുടര്‍ ഭരണം നഷ്ടമായത്.

അവസാന ഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫിന് എട്ട് സീറ്റും യു.ഡി.എഫിന് ഏഴ് സീറ്റും എന്‍.ഡി.എക്ക് രണ്ട് സീറ്റും ലഭിച്ചു. ചെങ്കളക്ക് പുറമെ ദേലമ്പാടിയില്‍ മുസ്ലിംലീഗിലെ പി.ബി ഷഫീഖിന്റെയും പിലിക്കോട്ട് ലോക്താന്ത്രിക് ജനതാദളിലെ എം.മനുവിന്റെ വിജയവും കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി.
ഉദുമ ഡിവിഷനില്‍ വിജയിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമുഹാജിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഷാനവാസ് പാദൂര്‍ സീറ്റ് നിഷേധത്തെ തുടര്‍ന്ന് ഇത്തവണ പാര്‍ട്ടി വിട്ട് എല്‍.ഡി.എഫ് പിന്തുണയോടെ ചെങ്കളയില്‍ അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു.

ലീഗിന്റെ ഉറച്ച തട്ടകമായ ചെങ്കളയിലെ പരാജയം ലീഗ് കേന്ദ്രങ്ങളില്‍ അമ്പരപ്പുളവാക്കി. ഷാനവാസ് പാദൂരിന് 14564 വോട്ടും മുസ്ലിംലീഗിലെ ടി.ഡി കബീറിന് 14425 വോട്ടും ബി.ജെ.പിയിലെ ധനഞ്ജയന്‍ മധൂരിന് 5660 വോട്ടും ലഭിച്ചു. 139 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്.

എടനീര്‍ ഡിവിഷനില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്ന മുന്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ഷാഹിന സലീമിന്റെ പരാജയവും ലീഗിന് ക്ഷീണമുണ്ടാക്കി. കഴിഞ്ഞ തവണ മുസ്ലിംലീഗിലെ മാഹിന്‍ കേളോട്ടിനെതിരെ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് വിജയക്കൊടി നാട്ടിയ എടനീരില്‍ ഇത്തവണ ട്രന്റ് മാറിമാറിയുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നിരീക്ഷിച്ചിരുന്നത്.

ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍ ഷാഹിന സലീം നടത്തിയ മികച്ച പ്രവര്‍ത്തനം എടനീരില്‍ തുണക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബി.ജെ.പിയിലെ എം. ശൈലജ ഭട്ട് 1475 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയായിരുന്നു. എം. ശൈലജ ഭട്ടിന് 17595 വോട്ടും ഷാഹിന സലീമിന് 16138 വോട്ടും സി.പി.ഐയിലെ ജാനു ടീച്ചര്‍ക്ക് 10411 വോട്ടുമാണ് ലഭിച്ചത്.
ദേലമ്പാടി ഡിവിഷനില്‍ മുസ്ലിംലീഗിലെ പി.ബി ഷഫീഖ് 263 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ എ.പി കുശലനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ സി.പി.എമ്മിലെ അഡ്വ. ഉഷ എ.പി വിജയിച്ച ഡിവിഷനാണിത്.

മുന്‍ മഞ്ചേശ്വരം എം.എല്‍.എ അന്തരിച്ച പി.ബി അബ്ദുല്‍റസാഖിന്റെ മകന്‍ കൂടിയായ പി.ബി ഷഫീഖിന്റെ കന്നി അങ്കത്തിലെ വിജയം തിളക്കമുള്ളതാണ്. ഷഫീഖിന് 13448 വോട്ടും എ.പി കുശലന് 13185 വോട്ടും ബി.ജെ.പിയിലെ എം. സുധാമ ഗോസാഡക്ക് 9997 വോട്ടുമാണ് ലഭിച്ചത്.
ലോക്താന്ത്രിക് ജനതാദളിലെ എം.മനു വിജയിച്ച പിലിക്കോട് ഡിവിഷനിലെ ഫലവും ഏറെ ശ്രദ്ധേയമായി. കോണ്‍ഗ്രസിലെ ഷാജി തൈക്കീലിനെ 2000ല്‍പരം വോട്ടുകള്‍ക്കാണ് എം. മനു പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ പത്മജ പി.വി വിജയിച്ച മണ്ഡലമാണ് ഇത്തവണ ലോക്താന്ത്രിക് ജനതാദളിലൂടെ എല്‍.ഡി.എഫിന് ലഭിച്ചത്.

Back to top button
error: