NEWS

പോരാളിയായ യുവമാധ്യമപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്; പ്രദീപിന്റെ മരണത്തില്‍ അനുശോചിച്ച് ഉമ്മന്‍ചാണ്ടി

മാധ്യമ പ്രവര്‍ത്തകന്‍ എസ്. വി. പ്രദീപിന്റെ അപകട മരണത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. പോരാളിയായ യുവമാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. അഴിമതിക്കെതിരേ ശക്തമായ ശബ്ദമുയര്‍ത്തിയാണ് അദ്ദേഹം ശ്രദ്ധേയനായത്.

അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രദീപിന്റെ കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കി സത്യം പുറത്തുകൊണ്ടുവരണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

അതേസമയം, പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്‍വശത്തെ ഹാന്‍ഡ് സെറ്റ് മാത്രമാണ് തകര്‍ന്നത്. ഇതാണ് മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. സമൂഹമാധ്യമത്തിലടക്കം ഭീഷണി ഉണ്ടായിരുന്നതായി പ്രദീപിന്റെ അമ്മ ആരോപിച്ചു.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ച് വാഹനാപകടത്തില്‍ പത്രപ്രവര്‍ത്തകനായ എസ്. വി പ്രദീപ് കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേ ദിശയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിനു ശേഷം വാഹനം നിര്‍ത്താതെ പോയി. ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റു കിടക്കുകയായിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അപകട സ്ഥലത്ത് സി.സി.ടി.വി ക്യാമറയും ഉണ്ടായിരുന്നില്ല.

Back to top button
error: