NEWS

കോവിഡ് ബാധിതരില്‍ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ

കോവിഡ് പ്രതിരോധത്തിനായി വാക്‌സിന്‍ കണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. കോവിഡിന് ലക്ഷണങ്ങള്‍ പലവിധമാണെങ്കില്‍ അതിന് ശേഷമുളള പ്രത്യാഘാതങ്ങളും പലവിധമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കോവിഡ് ബാധിതരില്‍ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ ഉണ്ടാകുന്നതായാണ് പുതിയ വെളിപ്പെടുത്തല്‍.

അന്‍പതു ശതമാനം രോഗികളില്‍ മരണകാരണമായേക്കാവുന്ന മ്യുകോര്‍മികോസിസ് എന്ന അപൂര്‍വ ഫംഗസ് ബാധ അഞ്ച് രോഗികളില്‍ കണ്ടെത്തിയതായി അഹമ്മദാബാദിലെ റെറ്റിന ആന്‍ഡ് ഒകുലാര്‍ ട്രോമാ സര്‍ജന്‍ പാര്‍ഥ് റാണ പറഞ്ഞു. ഇവരില്‍ രണ്ടു പേര്‍ മരണത്തിനു കീഴടങ്ങി. രണ്ടു പേര്‍ രോഗമുക്തി നേടിയെങ്കിലും കാഴ്ചശക്തി നഷ്ടമായെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ഗുരുതരാവസ്ഥയില്‍ 67 കാരനെ ഭുജില്‍ നിന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചത്.നേത്രഗോളം വലുതായി പുറത്തേക്കു തള്ളിയ നിലയിലായിരുന്നു രോഗികള്‍. നാലു രോഗികളും അനിയന്ത്രിതമായ പ്രമേഹം ബാധിച്ചവരായിരുന്നു. ഇവര്‍ക്ക് രോഗപ്രതിരോധ ശേഷം നന്നേ കുറവായിരുന്നു. കോവിഡ് ബാധിതരില്‍ 15 മുതല്‍ 30 ദിവസത്തിനുള്ളിലാണ് മ്യുകോര്‍മികോസിസ് എന്ന ഫംഗസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളത്. എന്നാല്‍ ഈ നാലു രോഗികളില്‍ രണ്ടു മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഫംഗസ് ബാധയുണ്ടായിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കോവിഡ് മുക്തരായ 19 ആളുകളില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഫംഗസ് ബാധ കണ്ടെത്തിയെന്നും പ്രമേഹം നിയന്ത്രിക്കാത്തതും സ്റ്റിറോയിഡുകള്‍ അമിത തോതില്‍ ഉപയോഗിക്കുന്നതും രോഗപ്രതിരോധശേഷി കുറയുന്നതുമാണ് അപൂര്‍വ ഫംഗസ് ബാധയുണ്ടാകാന്‍ കാരണമെന്നും ഡോ. അതുല്‍ പട്ടേല്‍ പറഞ്ഞു.

Back to top button
error: