NEWS

അഭയ കേസിൽ ഈ മാസം 22 ന് വിധി പറയും

തിരുവനന്തപുരം:സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ പ്രതിഭാഗവും പ്രോസിക്യൂഷൻ വാദവും ഇന്ന് പൂർത്തിയായി.സിബിഐ കോടതി ജഡ്‌ജി കെ.സനൽകുമാർ ഈ മാസം 22 ന് വിധി പറയും.കഴിഞ്ഞ വർഷം ആഗസ്റ്റ് 26 നാണ് അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചത്.പ്രോസിക്യൂഷൻ സാക്ഷികളായി 49 പേരെയാണ് കോടതിയിൽ വിസ്തരിച്ചത്.പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കുവാൻ പ്രതികൾക്ക് സാധിച്ചില്ല.

2008 നവംബർ 18 നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്‍തത്.2009 ജൂലൈ 17 നാണ് പ്രതികൾക്കെതിരെ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള വിചാരണയിലാണ് കോടതി വിധി ഈ മാസം 22 ന്  പറയുന്നത്.രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടിരുന്നതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ ഉടൻ നൽകുമെന്ന് സിബിഐ പ്രോസിക്യൂട്ടർ കോടതിയെ ഇന്ന് അറിയിച്ചു.

പ്രോസിക്യൂഷൻ രണ്ടാം സാക്ഷി സഞ്ജു.പി.മാത്യു വിചാരണ വേളയിൽ കൂറുമാറിയതിനെതിരെ ക്രിമിനൽ കേസ് ഉടൻ സിബിഐ കോടതിയിൽ ഫയൽ ചെയ്യുമെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്.നീണ്ട 28 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സിബിഐ കോടതിയിൽ നിന്നും ഡിസംബർ 22ന് വിധി വരാൻ ഇരിക്കുന്നത്.

Back to top button
error: