LIFETRENDING

ജയറാമിന് ഇന്ന് പിറന്നാള്‍; വൈറലായി ആദ്യ ഇന്റര്‍വ്യൂ, മാഷപ്പുമായി ലിന്റോ കുര്യന്‍

ലയാള കുടുംബ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരം ആരാണെന്നുള്ള ചോദ്യത്തിന് അന്നും ഇന്നും ഒരുത്തരമേയുള്ള അത് ജയറാമാണ്. ജനപ്രീയ നായകന്‍ എന്ന പട്ടം ഇടക്കാലത്ത് ദിലീപ് സ്വന്തമാക്കിയെങ്കിലും മലയാളികളുടെ മനസില്‍ ജയറാമിനുള്ള സ്ഥാനം വളരെ വലുതാണ്. തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കിയ ജയറാമിന് ഇടക്കാലത്ത് ചുവട് പിഴച്ചെങ്കിലും താരത്തിന്റെ മൂല്യത്തിനോ ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയോക്കോ കുറവ് വന്നിട്ടില്ല. തന്റെ സ്ഥിരം കോമഡി-ഫാമിലി സിനിമകളുടെ ട്രാക്കില്‍ നിന്നും മാറി ചിന്തിച്ചു തുടങ്ങിയതാണ് പ്രേക്ഷകര്‍ക്കിടയില്‍ ജയറാമിനുള്ള സ്വീകാര്യത കുറയാന്‍ മുഖ്യ കാരണം.

ഇന്ന് താരത്തിന്റെ 55-ാം പിറന്നാളാണ്. സൂപ്പര്‍ കൂളായ അപ്പയ്ക്ക് കാളിദാസനും മാളവികയും സമൂഹ മാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നു. കൂടാതെ മലയാള സിനിമരംഗത്തെ നിരവധിപേരാണ് താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തുന്നത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ വൈറലാകുന്നത് താരത്തിന്റെ പഴയൊരു ഇന്റര്‍വ്യൂ ആണ്. 1988ല്‍ കലാഭവന്‍ ട്രൂപ്പിനൊപ്പം ജയറാം ഖത്തറില്‍ എത്തിയപ്പോള്‍ എടുത്തൊരു ഇന്റര്‍വ്യൂ ആണത്. 1984 മുതല്‍ ഖത്തറിലെ കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂര്‍ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ.വി.എം ഉണ്ണിയാണ് ഇന്റര്‍വ്യൂ സംഘടിപ്പിച്ചത്.

ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് കലാഭവനിലെ പരിശീലനമെന്നും ജയറാം പറയുന്നു. അഞ്ച് വയസ്സ് ഉള്ളപ്പോള്‍ മുതല്‍ മറ്റുള്ളവരെ അനുകരിച്ച് തുടങ്ങിയിരുന്നുവെന്ന് താരം ഇന്റര്‍വ്യൂവില്‍ പറയുന്നു. ‘വീട്ടില്‍ ബന്ധുക്കളെപ്പോലും അനുകരിക്കുമായിരുന്നു. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും. അവിടെയാണ് തുടക്കം.’ജയറാം പറയുന്നു.

സ്റ്റേജിലാണെങ്കിലും പുറത്താണെങ്കിലും ഏതൊരു കലാകാരന്റെയും അവസാനത്തെ ലക്ഷ്യം സിനിമയായിരിക്കും. എല്ലാവരുടെയും മനസില്‍ ആഗ്രഹമുണ്ടാകും, നടക്കണമെന്നില്ല. ട്രൈ ചെയ്യണമെന്നുണ്ട്. സിനിമാ ഫീല്‍ഡ് ആയത് കൊണ്ട് ഒന്നും പറയാനാകില്ല. ഇന്ന് ചാന്‍സ് തരാം എന്ന് പറയും, നാളെ ചെന്നുകഴിയുമ്പോള്‍ ‘ഏത് ജയറാം അറിയില്ല’ എന്നു പറയും. അത് കൊണ്ട് ഇപ്പോള്‍ ഞാന്‍ എനിക്കൊരു ചാന്‍സ് കിട്ടി എന്ന് പറഞ്ഞുനടക്കുന്നതിനെക്കാള്‍ കിട്ടിക്കഴിഞ്ഞാല്‍ പറയാം.’ജയറാം പറഞ്ഞു.

അതേസമയം, താരങ്ങളുടെ പിറന്നാളിന് എന്നും മാഷപ്പുമായി എത്തുന്ന ലിന്റോ കുര്യന്‍ ഇത്തവണയും മാഷപ്പുമായി എത്തി. ജയറാമിന്റെ കരിയറിന്റെ തുടക്കവും സിനിമായാത്രയും സുന്ദരമായി മൂന്ന് മിനിറ്റില്‍ പറഞ്ഞു പോകുന്ന മാഷപ്പ് വീഡിയോ ആണ് ലിന്റോ പുറത്തിറക്കിയത്.

1988ല്‍ പത്മരാജന്‍ ഒരുക്കിയ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം അഭിനയരംഗത്തെത്തുന്നത്. അതേവര്‍ഷം അഞ്ച് സിനിമകളില്‍ അഭിനയിച്ച് ജയറാം തന്റെ സ്ഥാനം മലയാളസിനിമയില്‍ ഉറപ്പിക്കുകയായിരുന്നു.

Back to top button
error: