NEWS

കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കി എന്ന് ആം ആദ്മി, നടപടി പ്രക്ഷോഭകരായ കർഷകരെ കണ്ടതിനെന്നും വിശദീകരണം

പ്രക്ഷോഭ രംഗത്തുള്ള കർഷകരെ സന്ദർശിച്ചതിന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ വീട്ടുതടങ്കലിലാക്കി എന്ന്‌ ആരോപണം. ആം ആദ്മി വൃത്തങ്ങൾ ആണ് ഈ ആരോപണം മുന്നോട്ടുവയ്ക്കുന്നത്. തിങ്കളാഴ്ച മുതൽ അരവിന്ദ് കെജ്രിവാൾ വീട്ടുതടങ്കലിൽ ആണെന്നാണ് ആം ആദ്മി വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദാക്കി.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ 3 മേയർമാർ കെജ്രിവാളിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ സത്യാഗ്രഹം ഇരുന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരം കെജ്രിവാളിനെ ഔദ്യോഗിക വസതിയുടെ ഗേറ്റ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു എന്നാണ് ആംആദ്മി ആരോപണം.

“മുഖ്യമന്ത്രിയെ കാണാൻ ഞങ്ങളുടെ എംഎൽഎമാർക്ക് പോലും അധികാരമില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് ചെയ്തു പോയി ഞങ്ങൾ മുഖ്യമന്ത്രിയെ കാണും. അദ്ദേഹത്തെ ഔദ്യോഗിക വസതിക്ക് പുറത്ത് എത്തിക്കുകയാണ് ലക്ഷ്യം. ഞങ്ങൾ കർഷകരോടൊപ്പം ആണ്. “എഎപി എംഎൽഎ സൗരഭ് ഭരദ്വാജ് പറഞ്ഞു

“ഇന്നലെ സിംഗു അതിർത്തിയിൽ കർഷകരെ കണ്ടു തിരിച്ചെത്തിയശേഷം ഡൽഹി മുഖ്യമന്ത്രി വീട്ടുതടങ്കലിൽ ആണ്. അദ്ദേഹത്തെ കാണാൻ ആരെയും അനുവദിക്കുന്നില്ല. “ആം ആദ്മി പാർട്ടി ട്വിറ്ററിൽ പറഞ്ഞു.

എന്നാൽ ആരോപണങ്ങൾ ദൽഹി പോലീസ് വൃത്തങ്ങൾ നിഷേധിച്ചു. “ഞങ്ങളുടെ പോലീസ് സേന അവിടെ ഉണ്ട് എന്നുള്ളത് സത്യമാണ്. എന്നാൽ അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം തന്നെ വീട് വിട്ടിരുന്നു “നോർത്ത് ഡൽഹി ഡിസിപി പറഞ്ഞു.

Back to top button
error: