NEWS

ആശുപത്രി വരാന്തയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കടിച്ചു കീറി തെരുവുനായ

യുപിയിലെ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചുകീറി. വാഹനാപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹമാണ് തെരുവുനായ കടിച്ചുകീറുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. യുപിയിലെ സാമ്പല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

വ്യാഴാഴ്ചയാണ് പെണ്‍കുട്ടി റോഡപകടത്തില്‍ മരിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പെണ്‍കുട്ടിക്കു ജീവനുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പെണ്‍കുട്ടിയുടെ മൃതദേഹം ആരും ശ്രദ്ധിക്കാതെ ഒന്നര മണിക്കൂറോളം വരാന്തയില്‍ അനാഥമായി കിടന്നുവെന്നു പെണ്‍കുട്ടിയുടെ പിതാവ് ചരണ്‍ സിങ്ങ് പറയുന്നു.

എന്നാല്‍ സംഭവത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. സാമ്പാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നും പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സമ്മതിക്കാതെ കുടുംബം നിര്‍ബന്ധപൂര്‍വം കൊണ്ടുപോകുകയായിരുന്നുവെന്നും മൃതദേഹം പുറത്തെത്തിക്കുമ്പോള്‍ സംഭവിച്ച പിഴവാണ് വിവാദത്തിനു വഴി തുറന്നതെന്നും ആശുപത്രിയിലെ ഡോക്ടര്‍ സുഷില്‍ വര്‍മ പറഞ്ഞു.

സംഭവം അന്വേഷിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തൂപ്പുകാരനെയും വാര്‍ഡ് ബോയിയെയും സസ്‌പെന്‍ഡ് ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Back to top button
error: