LIFETRENDING

ജല്ലിക്കെട്ടിലെ അണിയറ കാഴ്ചകളുമായി ഡോക്യുമെന്ററി വരുന്നു

ശാപ്പുശാലയിലെ കത്തിമുനയില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ജീവനും കൊണ്ടോടുന്ന ഒരു പോത്ത്. വിരണ്ടു കൊണ്ടുള്ള ജീവന്‍-മരണപാച്ചിലിനിടയില്‍ ഒരു നാടിനു തന്നെ പോത്ത് ഭീഷണിയാവുകയാണ്. നാട്ടിലെ ക്രമസമാധാനം തകര്‍ക്കുന്ന, നാട്ടുകാരുടെ ഉറക്കം കളയുന്ന പോത്തിനു പിറകെ നില്‍ക്കാതെ ഓടികൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ഒരൊറ്റ വരിയില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു കഥാതന്തുവിനെ ജല്ലിക്കെട്ട് എന്ന സിനിമയിലൂടെ ഒരു മണിക്കൂര്‍ മുപ്പതു മിനിറ്റ് ശ്വാസമടക്കിപിടിച്ച് കണ്ടിരിക്കാവുന്ന ദൃശ്യാനുഭവമാക്കി മാറ്റി ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍.

ഇന്ത്യയ്ക്ക് അകത്തും പുറത്തും എന്തിന് ഓസ്‌കാര്‍ പുരസ്‌കാരം വരെ വാരിക്കൂട്ടിയ ജല്ലിക്കെട്ടിന്റെ പിന്നാമ്പുറങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്കും ഒരു കൗതുകം കാണും. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് ഡോക്യുമെന്ററി സീരീസ് ആയി പുത്തിറക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സിനിമയുടെ പിന്നിലെ കഥ ഡോക്യുമെന്ററി രൂപത്തില്‍ പുറത്തിറങ്ങുന്നത്. സംവിധായകനായ വിവിയന്‍ രാധാകൃഷ്ണനാണ് ഈ ഡോക്യുമെന്ററി ഒരുക്കുന്നത്.

രണ്ടു വര്‍ഷമായി ഇതിന്റെ എഡിറ്റ് നടക്കുന്നു. 40000 ക്ലിപ്പുകളുണ്ട്. ഒരു താരത്തെ കേന്ദ്രീകരിച്ച് ഒരുക്കുന്നതല്ല ഈ ഡോക്യുമെന്ററി. ഒരു സെറ്റിലെ എല്ലാവരുടെയും ജോലിയും അവരുടെ കഷ്ടപ്പാടും വെളിവാകുന്നതാണ് ഈ വിഡിയോയെന്ന് സംവിധായകന്‍ വിവിയന്‍ പറയുന്നു.

എട്ടു എപ്പിസോഡുകളായിട്ട് പുറത്തിറക്കാന്‍ ആലോചിക്കുന്ന വിഡിയോ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന വിവിയന്‍ തന്നെയാണ്. ജെല്ലിക്കെട്ടിലും ചുരുളിയിലും ലിജോയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുളള കിരണ്‍നാഥ് കൈലാസാണ് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്. പുറത്താര്‍ക്കുമറിയാത്ത നിരവധി രഹസ്യങ്ങളാണ് ഈ ഡോക്യുമെന്ററിയിലൂടെ ചുരുളഴിയാന്‍ പോകുന്നത്.

Back to top button
error: