LIFENEWS

സെക്രട്ടറിയെ തന്റെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തതിൽ അതൃപ്തി ,കെ ബി ഗണേഷ് കുമാർ പിണറായിയുമായി ഇടയുന്നു


നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രദീപ് കോട്ടത്തലയെ അറസ്റ്റ് ചെയ്തത് എംഎൽഎയുടെ വീട്ടിൽ നിന്ന് .കാസർഗോഡ് ബേക്കൽ പോലീസ് പത്തനാപുരത്ത് എത്തിയാണ് അറസ്റ്റ് നടത്തിയത് .പുലർച്ചെ ഗണേഷിന്റെ വീട്ടിൽ എത്തിയ പോലീസ് വാതിൽ മുട്ടിത്തുറന്നാണ് പ്രതിയെ കൈയ്യോടെ പൊക്കിയത് .സെക്രട്ടറി അകത്തായി കഴിഞ്ഞാണ് എംഎൽഎ സംഭവം അറിഞ്ഞത് തന്നെ .

സോളാർ കേസ് വിവാദങ്ങൾക്ക് പിന്നാലെയാണ് കെ ബി ഗണേഷ് കുമാർ യുഡിഎഫുമായി ഇടയുന്നതും എൽഡിഎഫുമായി അടുക്കുകയും ചെയ്യുന്നത് .പിന്നീട് കേരള കോൺഗ്രസ് ബി എൽഡിഎഫിന്റെ ഭാഗമായി .കെ ബി ഗണേഷ് കുമാർ എൽഡിഎഫ് എംഎൽഎ ആയി .അച്ഛൻ ബാലകൃഷ്‌ണ പിള്ള മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാനുമായി .

മന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു കേരള കോൺഗ്രസ് ബി കരുതിയിരുന്നത് .എന്നാൽ അത് ലഭിച്ചില്ല .ഈ പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് ബി യുഡിഎഫിലേക്ക് മടങ്ങുന്നതായി അഭ്യൂഹം പ്രചരിച്ചിരുന്നു .എന്നാൽ ഗണേഷ് കുമാർ തന്നെ ഈ ആരോപണം നിഷേധിച്ചു .രമേശ് ചെന്നിത്തല അടക്കമുള്ളവർക്ക് കേരള കോൺഗ്രസ് ബി യുഡിഎഫിലേക്ക് തിരിച്ചെത്തണം എന്ന് ആഗ്രഹമുണ്ട് .അതിനിടയ്ക്കാണ് എംഎൽഎയുടെ വീട്ടിൽ കയറി പോലീസ് സെക്രട്ടറിയെ അറസ്റ്റ് ചെയ്യുന്നത് .

പുലർച്ചെ എംഎൽഎയുടെ വീട് വളഞ്ഞാണ് അറസ്റ്റ് .ഇതിനായി രാത്രി തന്നെ ബേക്കൽ പോലീസ് പത്തനാപുരം പോലീസിന്റെ സഹായം തേടിയിരുന്നു .അഞ്ചു മണിയ്ക്കാണ് പോലീസ് സംഘം ഗണേഷ് കുമാറിന്റെ വീട് വളഞ്ഞത് .ജാമ്യം തള്ളിയതിന് പിന്നാലെ തന്നെ അറസ്റ്റ് നടന്നു .അപ്പീൽ പോകാൻ പോലും ഗണേഷിന്റെ സെക്രട്ടറിയ്ക്ക് കഴിഞ്ഞില്ല .

യു ഡി എഫ് പ്രവേശനം ഗണേഷ് കുമാറിന് ഇനി എളപ്പമല്ല എന്നതാണ് വസ്തുത .കോൺഗ്രസിലെ തന്നെ പ്രബലർ പത്തനാപുരം സീറ്റിൽ നോട്ടമിട്ടിട്ടുണ്ട് .മാത്രമല്ല പിതാവിന്റെ അനാരോഗ്യവും ഒരു കാരണമാണ് .കേസിൽ പ്രദീപ് കോട്ടത്തലക്കെതിരെ ഉള്ളത് ഗുരുതരമായ കണ്ടെത്തലുകൾ ആണ്‌ .ജനുവരിയിൽ കേസ് അട്ടിമറിയ്ക്കാൻ എറണാംകുളത്ത് ഒരു യോഗം നടന്നുവെന്നും കോടികൾ ചെലവഴിക്കാൻ ശേഷിയുള്ളവരാണ് കേസ് അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നവർ എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ .കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഇക്കാര്യങ്ങൾ ഉള്ളത് .പ്രദീപിന് സാക്ഷികളെ സ്വാധീനിയ്ക്കേണ്ട കാര്യം ഇല്ലെന്നും പിന്നിൽ വൻ സംഘം ഉണ്ടെന്നുമാണ് പ്രോസിക്യൂഷൻ വാദിക്കുന്നത് .

Back to top button
error: