LIFENEWS

എൻഫോഴ്‌സ്‌മെന്റ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാം വിക്കറ്റോ ?സി എം രവീന്ദ്രൻ ഇ ഡിയ്ക്ക് മുന്നിൽ എത്തുമ്പോൾ

https://youtu.be/GKjYNaZWBHk
ഒരു പക്ഷെ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പ്രതിപക്ഷ നേതാവിന്റെയോ സ്റ്റാഫിൽ ജോലി ചെയ്ത റെക്കോർഡ് സി എം രവീന്ദ്രന് സ്വന്തമായിരിക്കും .നാല് പതിറ്റാണ്ട് കാലം വിവിധ നേതാക്കളുടെ സ്റ്റാഫിൽ ജോലി ചെയ്ത ആളാണ് സി എം രവീന്ദ്രൻ വി എസ് അച്യുതാനന്ദൻ ,കോടിയേരി ബാലകൃഷ്ണൻ ,പിണറായി വിജയൻ എന്നിവരോടൊപ്പമൊക്കെ ഭരണത്തിലിരിക്കുമ്പോഴോ പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോഴോ രവീന്ദ്രൻ ഉണ്ടായിരുന്നു .അതായത് സിപിഐഎമ്മിന്റെ ഏറ്റവും വിശ്വസ്തനായ പേഴ്സണൽ സ്റ്റാഫ് എന്ന് വിളിക്കാം സി എം രവീന്ദ്രനെ .ആ സി എം രവീന്ദ്രനെ ആണ് ഇ ഡി ചോദ്യം ചെയ്യാൻ പോകുന്നത് .

നേരത്തെ ഇ ഡി സി എം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു .എന്നാൽ കോവിഡ് ബാധിതൻ ആണെന്ന് രവീന്ദ്രൻ രേഖാമൂലം ഇ ഡിയെ അറിയിച്ചു .ഇപ്പോൾ കോവിഡ് മുക്തനായപ്പോൾ ഇ ഡി ഒട്ടും വൈകിക്കാതെ ആണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് .

അന്വേഷണ ഏജൻസി എന്ന നിലയിൽ ഇ ഡി ഒരു പ്രതിസന്ധി നേരിടുന്നുണ്ട് .അത് മുഖ്യമന്ത്രിയെ കുടുക്കാൻ കള്ള മൊഴിയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധം ചെലുത്തുന്നുവെന്ന മട്ടിൽ സ്വപ്നയുടേത് എന്ന് പറഞ്ഞ് പുറത്ത് വന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ടാണ് .ഇ ഡിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന തരത്തിൽ ഉള്ള ആരോപണമാണ് അത് .ആ ശബ്ദരേഖയുടെ യാഥാർഥ്യം തേടുകയാണ് ഇ ഡി .

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട  അന്വേഷണം ഏറെ മുന്നോട്ട് പോയ പശ്ചാത്തലത്തിൽ കൂടിയാണ് ഇ ഡി ഇങ്ങനെ ഒരു ആരോപണം നേരിടുന്നത് .നേരത്തെ സ്വര്ണക്കള്ളക്കടത്തിനെ കുറിച്ച് ശിവശങ്കറിനും ടീമിനും അറിയാമായിരുന്നുവെന്ന് ഇ ഡി കോടതിയെ അറിയിച്ചിരുന്നു .ആ ടീം മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണെന്നും ഇ ഡി കോടതിയിൽ പറഞ്ഞിരുന്നു .ഈ പശ്ചാത്തലത്തിൽ കൂടി വേണം സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യലിനെ വ്യാഖ്യാനിക്കാൻ .

മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥൻ ആണ് സി എം രവീന്ദ്രൻ .ഇ ഡി ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയപ്പോൾ പോലും മുഖ്യമന്ത്രി രവീന്ദ്രനെ തള്ളി പറഞ്ഞിട്ടില്ല .ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കൊണ്ട്‌ അയാൾ കുറ്റവാളി ആണ് എന്ന് അർത്ഥമില്ല എന്ന പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് .

കെ ഫോൺ ,ലൈഫ് മിഷൻ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആകും ഇ ഡി സി എം രവീന്ദ്രനിൽ നിന്ന് ചോദിച്ച് അറിയുക .ശിവശങ്കർ അറസ്റ്റിൽ ആയപ്പോൾ മുതൽ രവീന്ദ്രന്റെ പേരും സൂചനയായി ഉയർന്നു വന്നിരുന്നു .കെ ഫോൺ ,കൊച്ചി സ്മാർട്ട് സിറ്റി ,ടെക്‌നോ പാർക്കിലെ ടോറസ് ടൌൺ ,ഇ മൊബിലിറ്റി പദ്ധതികൾ ഇ ഡിയുടെ റഡാറിൽ ആണ് .പദ്ധതികളുടെ മറവിൽ റിയൽ എസ്റ്റേറ്റ് കച്ചവടമോ കള്ളപ്പണ ഇടപാടോ ബിനാമി ഇടപാടോ നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി പരിശോധിക്കുന്നത് .

Back to top button
error: