NEWS

കരുനാഗപ്പള്ളി എ. സി. പിക്കെതിരെ  അച്ചടക്കനടപടിയെടുക്കണം: അഭിഭാഷകനെതിരെ കേസെടുക്കണം –  മനുഷ്യാവകാശ കമ്മീഷൻ 

കൊല്ലം: പദവിക്ക് നിരക്കാത്ത തരത്തിൽ പെരുമാറുകയും അഴിമതി നടത്തുകയും ചെയ്ത കരുനാഗപ്പള്ളി പോലീസ് അസിസ്റ്റന്റ് കമ്മീഷണർക്കെതിരെ അടിയന്തിരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന്   മനുഷ്യാവകാശ കമ്മീഷൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകി. അദ്ദേഹത്തെ മാത്യകാപരമായി ശിക്ഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 

എ. സി പിക്ക് കൂട്ടു നിന്ന അഭിഭാഷകനും  വക്കീൽ ഗുമസ്തനുമെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. 

ഉത്തരവ് ഒരു മാസത്തിനകം നടപ്പിലാക്കി ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ്  മേധാവി എന്നിവർ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 

കരുനാഗപ്പള്ളി പടനായർ കുളങ്ങര വടക്ക് സ്വദേശി അൻവർ മുഹമ്മദ് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരനും  ഭാര്യയും തമ്മിലുള്ള  ദാമ്പത്യകലഹത്തിൽ  കരുനാഗപ്പള്ളി എ. സി. പി, വിദ്യാധരൻ അന്യായമായി  ഇടപെട്ടെന്നാണ് ആരോപണം. 

കമ്മീഷൻ കൊല്ലം ജില്ലാ പോലീസ് മേധാവിയിൽ നിന്നും അന്വേഷണ റിപ്പോർട്ട് വാങ്ങി.  പരാതിക്കാരന്റെ മകളെ പരാതിക്കാരനിൽ നിന്നും വിട്ടുകിട്ടാൻ ഭാര്യ എ. സി. പിക്ക് പരാതി നൽകിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പരാതി രജിസ്റ്ററിൽ രേഖപ്പെടുത്താതെ എ. സി. പി. നേരിട്ട് അന്വേഷിച്ചു. കുട്ടി  പരാതിക്കാരന്റെ സഹോദരിയുടെ മാന്നാറിലുള്ള വീട്ടിൽ ഹോം ക്വാറന്റയിനിലായിരുന്നു. കുട്ടിയെ  കാണാനില്ലെന്ന് പറഞ്ഞ് അമ്മയിൽ നിന്നും പരാതി എഴുതി വാങ്ങിയ എ. സി. പി. കരുനാഗപ്പള്ളി സിഐയെ വിവരം അറിയിക്കാതെ 498 എ കേസിൽ
പ്രതിയാക്കുമെന്ന് പരാതിക്കാരനെയും പിതാവിനെയും ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.  

ഭീഷണിയെ തുടർന്ന് ഇക്കഴിഞ്ഞ മേയ് 12 ന്  കുട്ടിയെ  കോടതിയിൽ ഹാജരാക്കി. കേസ് രജിസ്റ്റർ ചെയ്യാതിരിക്കുന്നതിന് വേണ്ടി എ. സി.പിക്ക്  നൽകാൻ  വക്കീൽ ഗുമസ്തനായ മണികണ്ഠൻ പരാതിക്കാരന്റെ പിതാവിൽ നിന്ന് 30,000 രൂപ വാങ്ങി. ഇതിൽ നിന്നും എ. സി.പി ക്ക് നൽകാൻ അഡ്വ  മനോജ് മഠത്തിൽ 25,000 രൂപ വാങ്ങിയതായി റിപ്പോർട്ടിലുണ്ട്. എ. സി. പിക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. എ. സി. പി നടത്തിയത് ഗുരുതരമായ കൃത്യവിലാപമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 

Back to top button
error: