ബീഹാർ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത് മോദിയുടെ പരാജയമോ ?
ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമായാണ് പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നത് .മോദി പ്രഭാവത്തെ കുറിച്ച് ന്യൂസ് ചാനലുകൾ ചർച്ച ചെയ്തു .പത്രങ്ങൾ വെണ്ടയ്ക്ക നിരത്തി ആഘോഷിച്ചു .രാഷ്ട്രീയ വിശാരദരും പണ്ഡിത അവതാരകരും ഇതിൽ ഊന്നി .എന്നാൽ ബിഹാറിൽ മോദി വിജയിക്കുകയാണോ ചെയ്തത് അതോ പരാജയപ്പെടുക ആണോ ചെയ്തത് ?
ബിഹാറിൽ മോഡി തോറ്റു എന്നാണ് കണക്കുകൾ പരിശോധിച്ചാൽ നമുക്ക് പറയാൻ ആകുക .സാങ്കേതികമായി എൻ ഡി എ അധികാരത്തിലേറിയെങ്കിലും ഒരു വർഷത്തിനിടെ ജനവിധിയിൽ വന്ന മാറ്റം പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും .
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ എൻ ഡി എ പ്രകടനവും 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ എൻ ഡി എ പ്രകടനവും ചേർത്തുവെക്കുമ്പോൾ നെല്ലും പതിരും തിരിയും .പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് പ്രചാരണ റാലികളിൽ പങ്കെടുത്ത തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത് ,പ്രത്യേകിച്ച് രണ്ടും മൂന്നും ഘട്ടങ്ങളെ മുന്നിൽ കണ്ട് .ഇനി ലോക്‌സഭയും നിയമസഭയും രണ്ട് തരം തെരഞ്ഞെടുപ്പുകൾ ആണ് എന്ന ന്യായമാണ് പറയുന്നതെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ താരപ്രചാരകൻ ആകാൻ മോഡി വരേണ്ടത്തിന്റെ ആവശ്യം ഇല്ലായിരുന്നു .മാത്രമല്ല ബീഹാറിന്റെ വികസന നായകൻ ആയാണ് മോദിയെ നിതീഷ് കുമാർ വിശേഷിപ്പിച്ചതും .
ഇനി നമുക്ക് കണക്കുകൾ നോക്കാം .2020 നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് ആകെ ലഭിച്ചത് 37 .98% വോട്ടും
ആണ് .2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകട്ടെ 53 .25 % വും .അതായത് 2019 ൽ മോദിക്ക് അനുകൂലമായി വോട്ട് ചെയ്ത 15 .27% വോട്ടർമാർ ഇത്തവണ മോദിക്കെതിരായി വോട്ടു ചെയ്തു എന്നർത്ഥം .
ഇനി ബിജെപിയുടെ മാത്രം പ്രകടനം നോക്കാം .ബീഹാർ നിയമസഭാ ചരിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം ബിജെപി പുറത്തെടുത്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത് .19 .46 % വോട്ടാണ് ഇത്തവണ ബിജെപി നേടിയത് .2019 ലാകട്ടെ 23 .58 % വോട്ടും .വ്യത്യാസം കാണുക .
ഇനി സീറ്റിന്റെ കാര്യം നോക്കാം .ആകെയുള്ള 40 ലോക്സഭാ സീറ്റിൽ 39 മണ്ഡലങ്ങളിലും വിജയിച്ചാണ് എൻഡിഎ ലോക്സഭ തെരഞ്ഞെടുപ്പിൽ വെന്നിക്കൊടിപാറിച്ചത് .ഇതിന്റെ അസംബ്ലി തല വിജയം എടുത്താൽ മനസിലാകും ബീഹാർ എത്രമാത്രം എൻഡിഎയ്ക്ക് പുറം തിരിഞ്ഞു നിന്നു എന്നത് .എൻഡിഎയിലെ ബിജെപിയും ജെ ഡി യുവും മാത്രം കൂട്ടിയാൽ 188 അസംബ്ലി സീറ്റിലാണ് സഖ്യം 2019 ൽ മുന്നിൽ എത്തിയത് .എന്നാൽ ഇത്തവണയോ ?ഇരുപാർട്ടികളും കൂടി 117 സീറ്റുകൾ ആണ് കരസ്ഥമാക്കിയത് .അതായത് ഒരു വര്ഷം പിന്നിടുമ്പോൾ 71 മണ്ഡലങ്ങളിലെ വോട്ടർമാർ എൻ ഡി എയെ തിരസ്കരിച്ചുവെന്ന് വ്യക്തം .
ഇനി ബിജെപിയുടെ മാത്രം എണ്ണം എടുത്താൽ 2019 ൽ 96 അസ്സംബ്ലി മണ്ഡലങ്ങളിൽ ആണ് ബിജെപി ലീഡ് ചെയ്തത് .ഇത്തവണ ലഭിച്ചതോ 74 സീറ്റും .2019 ൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്ന ബിജെപി 2020 ൽ ആർജെഡിയ്ക്ക് പിന്നിൽ പോയി .ഒരു കാര്യം വ്യക്തമാണ് ,ശക്തമായ ബദൽ ഉണ്ടായാൽ ബിജെപി കിതക്കും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് .