NEWS

ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ചത് 2868 പരാതികള്‍; 2757 എണ്ണം തീര്‍പ്പാക്കി

ലോക്ഡൗണ്‍ ആരംഭിച്ചതിനുശേഷം ഒക്ടോബര്‍ 31 വരെ ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് പോലീസിന് വിവിധ ജില്ലകളില്‍ ലഭിച്ചത് 2868 പരാതികള്‍. ഇതില്‍ 2757 എണ്ണത്തിലും ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ തീര്‍പ്പ് ഉണ്ടാക്കി. ബാക്കിയുള്ള 111 എണ്ണത്തില്‍ പോലീസ് ആസ്ഥാനത്തെ ഐ.ജിയുടേയും വനിതാ സെല്‍ എസ്.പിയുടേയും നേതൃത്വത്തില്‍ പരിഹാരം കാണാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

ജില്ലാതലത്തില്‍ രൂപീകരിച്ച ഡൊമസ്റ്റിക് കോണ്‍ഫ്ളിക്റ്റ് റെസല്യൂഷന്‍ സെന്‍ററുകളുടെ ആഭിമുഖ്യത്തില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അദാലത്തില്‍ പങ്കെടുത്ത സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിരവധി പേരുടെ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദ്ദേശിച്ചു.

ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിന്‍മേല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഏറെ സമയമെടുക്കുന്ന പ്രക്രിയയാണ്. പുതിയ സംവിധാനം വഴി പരാതിക്കാരെയും എതിര്‍കക്ഷികളെയും നേരിട്ടുകണ്ട് കൗണ്‍സലിംഗ് മുതലായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇത് പോലീസിന് മാത്രമല്ല പരാതിക്കാര്‍ക്കും എതിര്‍കക്ഷികള്‍ക്കും ഏറെ സൗകര്യപ്രദമാണ്. പരാതിക്കാരും എതിര്‍കക്ഷികളും മനസ്സ് തുറന്ന് പരസ്പരം സംസാരിക്കുന്നത് പലപ്പോഴും പരിഹാരത്തിന് ഇടയാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസിന് നിര്‍ണ്ണായക പങ്ക് വഹിക്കാനാകും.

പരാതികള്‍ പരിഹരിക്കുന്നതില്‍ പോലീസ് പുലര്‍ത്തുന്ന ജാഗ്രതയും അര്‍പ്പണ മനോഭാവവുമാണ് ഈ പദ്ധതിയുടെ വിജയം നിശ്ചയിക്കുന്നതില്‍ പ്രധാനഘടകം. അതിനാല്‍ ഗാര്‍ഹിക പീഡന പരാതികള്‍ പരിഗണിക്കുന്നതിലും എല്ലാവശവും പരിശോധിച്ച് പരിഹാരം കാണുന്നതിലും ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ഡി.ജി.പി നിര്‍ദ്ദേശിച്ചു.

ഓൺലൈൻ അദാലത്തിൽ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിന്നായി 20 വനിതകള്‍ സംസ്ഥാന പോലീസ് മേധാവിക്ക് മുന്നില്‍ പരാതികള്‍ അവതരിപ്പിച്ചു. പരാതികളില്‍ പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിച്ച ഡി.ജി.പി തുടര്‍നടപടികള്‍ക്കായി ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തി.

Back to top button
error: