NEWS

സെക്രട്ടേറിയറ്റിലെ തീപിടുത്തം: ദുരൂഹത തള്ളി പോലീസ്

സെക്രട്ടേറിയറ്റിലെ തീപിടുത്തം സംബന്ധിച്ച് മാധ്യങ്ങളിലൂടെ പുറത്ത് വന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പോലീസ് തള്ളി. ഫാനിനുള്ളിലുണ്ടായ തീപിടുത്തമാണ് അപകടകാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തിന് തൊട്ടടുത്ത ക്യാബിനിലുണ്ടായിരുന്ന മദ്യക്കുപ്പിക്ക് തീപിടിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. കുപ്പിയില്‍ മദ്യമുണ്ടായിരുന്നില്ലെന്നും ക്യാബിന്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനോട് ഇതിനെപ്പറ്റി വിശദീകരണം തേടിയിരുന്നുവെന്നും അറിയിച്ചു. അപകടസ്ഥലത്ത് നിന്നും ശേഖരിച്ച സാധനങ്ങള്‍ വിദഗ്ദ പരിശോധനയ്ക്കായി നാഷണല്‍ ലാബിലേക്ക് അയക്കാനും തീരുമാനം ആയിട്ടുണ്ട്. ഫാനില്‍ തീപിടിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ഗ്രാഫിക് വീഡിയോ അടക്കമാണ് പോലീസ് വിശദീകരണം നടത്തിയത്

വര്‍ഷങ്ങളുടെ പഴക്കമുള്ള ഫാനിന് ഇലക്ട്രിക്കല്‍ തകരാര്‍ ഉണ്ടായിരിക്കാമെന്നും ഫാനിനുള്ളിലെ പ്ലാസ്റ്റിക് ഉരുകി ഷെല്‍ഫിന് മുകളിലെ പേപ്പറിലേക്ക് വീണ് തീപിടുത്തം ഉണ്ടായതാവാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. തീപിടുത്തത്തിന് ഇടയാക്കുന്ന മറ്റ് വസ്തുക്കളൊന്നും സംഭവസ്ഥലത്ത് നിന്നും കണ്ടെത്താനായിട്ടില്ല.

ഫാനിന്റെ ഉള്ളിലെ പ്ലാസ്റ്റിക് ഉരുകിയതുമായി ബന്ധപ്പെട്ട കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ സംവിധാനം ഫോറന്‍സിക് ലാബിലില്ലാത്ത അവസരത്തിലാണ് നാഷണല്‍ ലാബിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. സംഭവസ്ഥലത്ത് നിന്നും സാനിറ്റൈസറിന്റെ ഒഴിഞ്ഞ കുപ്പി കണ്ടെത്തിയെങ്കിലും തീപിടുത്തവുമായി അതിന് ബന്ധമില്ലെന്നും പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഇതിനോടകം സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും 30000 ല്‍ അധികം ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും ചെയ്തു.

Back to top button
error: