NEWS

ബിലീവേഴ്‌സ് ചര്‍ച്ചിലെ റെയ്ഡ്; ഐഫോണ്‍ എറിഞ്ഞുടച്ച് വൈദികന്‍

തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ചില്‍ ഇപ്പോഴും ആദായനികുതി വകുപ്പിന്റെ റെയ്ഡ് തുടരുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി 6 കോടിയോളം രൂപ വിദേശത്ത് നിന്ന് സഹായമായി ലഭിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ചാരിറ്റിക്ക് ലഭിച്ച തുക റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചര്‍ച്ച് നിക്ഷേപിച്ചിരിക്കുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി. 300 കോടിയോളം രൂപ അനധികൃത ഇടപാടിനായി ചെലവഴിച്ചെന്ന് കണ്ടെത്തിക്കഴിഞ്ഞു.

അതേസമയം, റെയ്ഡ് പുരോഗമിക്കുന്നതിനിടെ സഭയുടെ വക്താവും മെഡിക്കല്‍ കോളേജിന്റെ മാനേജറുമായ ഫാദര്‍ സിജോ പളളിലിന്റെ ഐ ഫോണ്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടയില്‍ ഫാദര്‍ ഫോണ്‍ തട്ടിപ്പറിച്ച് ബാത്ത് റൂമിലേക്ക് ഓടുകയും നിലത്ത് എറിഞ്ഞുടയ്ക്കുകയും ചെയ്തു, ശേഷം ഫോണ്‍ ഫ്‌ളഷ് ചെയ്യാനൊരുങ്ങിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഫോണ്‍ പിടിച്ചുവാങ്ങി. കസ്റ്റഡിയിലെടുത്ത ഫോണിലെ ഡേറ്റകള്‍ ആദായനികുതി വകുപ്പ് പരിശോധിക്കും.

അതേസമയം, വിദേശത്തുളള ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെപി യോഹന്നാന്‍ പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയേല്‍ എന്നിവരെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് ആദായ നികുതി വകുപ്പ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന റെയ്ഡില്‍ ഡല്‍ഹിയിലും കേരളത്തിലുമായി കണക്കില്‍പ്പെടാത്ത അഞ്ച് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. ഡല്‍ഹിയിലെ ഓഫീസില്‍ നിന്ന് മൂന്നേമുക്കാല്‍ കോടി രൂപയും കേരളത്തിലെ ഓഫീസുകളില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയുമാണ് കണക്കില്‍പ്പെടാത്തതായി പിടിച്ചെടുത്തത്.

57 ലക്ഷം രൂപയോളം വാഹനത്തില്‍ നിന്നും ബാക്കിയുള്ളത് വിവിധ ഓഫീസുകളില്‍ നിന്നുമാണ് കണ്ടെടുത്തത്.

Back to top button
error: