NEWS

ഡോക്ടറെ നഗ്‌നനാക്കി യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ഷൂട്ടു ചെയ്തു… തുടര്‍ന്ന് അഞ്ചുലക്ഷം ആവശ്യപ്പെട്ട് ഭീഷണി; കൊച്ചിയിൽ സ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്തി നഗ്‌നനാക്കുകയും യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് സംഘം അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തി. ഇതുസംബന്ധിച്ച് കളമശേരി സ്വദേശിയായ ഡോക്ടറുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും സ്ത്രീയടക്കം മൂന്നുപേര്‍ അറസ്റ്റിലാകുകയും ചെയ്തു. നായരമ്പലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടില്‍ അനുപമ രഞ്ജിത്ത് (22), മരട് തുരുത്തി മംഗലപ്പിള്ളി വീട്ടില്‍ റോഷ്വിന്‍ (23), വാഴക്കുളം മാറമ്പിള്ളി താണിപ്പറമ്പില്‍ ജംഷാദ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതി മുഹമ്മദ് അജ്മലും നാലാം പ്രതി വിനീഷും പൊലീസിന് പിടികൊടുക്കാതെ ഒളിവിലാണ്. ഇവരെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി.

കൊച്ചിയിലെ സ്വകാര്യാസ്പത്രിയില്‍ ഡോക്ടറായ കളമശേരി സ്വദേശി ജേക്കബ് ഈപ്പന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഒക്ടോബര്‍ 21ന് രാത്രി 10.30നാണ് സംഭവം. സ്ഥലക്കച്ചവടത്തിന്റെ കാര്യങ്ങള്‍ പറയുന്നതിന് ഡോ.ജേക്കബ് ഈപ്പനെ മുഹമ്മദ് അജ്മല്‍ ഇടപ്പള്ളിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. അജ്മല്‍ പുറത്തിറങ്ങിയ സമയം മറ്റുള്ളവര്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി. തോക്കും ചുറ്റികയും കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം ഡോക്ടറെ കിടപ്പുമുറിയില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് നഗ്‌നനാക്കുകയും അനുപമയെ ഒപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുക്കുകയുമായിരുന്നു. 5 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെ ബന്ധുക്കള്‍ക്കു ഫോട്ടോയും വീഡിയോയും അയച്ചുകൊടുക്കുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.

രക്ഷപ്പെടാന്‍ ശ്രമിച്ച ഡോക്ടറെ അനുപമ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഒരുവിധം അവിടെ നിന്ന് രക്ഷപ്പെട്ട ഡോക്ടര്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തെ കോതമംഗലത്തും സമാനമായ തട്ടിപ്പു നടത്തിയ യുവതി ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ വ്യാപാരിയെ ലോഡ്ജില്‍ വിളിച്ചു വരുത്തി നഗ്‌ന ചിത്രങ്ങള്‍ എടുക്കുകയും ബ്ലാക്‌മെയില്‍ ചെയ്ത് പണവും കാറും തട്ടിയെടുക്കുകയുമായിരുന്നു. ഈ കേസില്‍ നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുട്ടമ്പുഴ ഇഞ്ചത്തൊട്ടി സ്വദേശി മുളയംകോട്ടില്‍ ആര്യ (25), നെല്ലിക്കുഴി സ്വദേശികളായ കാപ്പു ചാല്‍ മുഹമ്മത് യാസിന്‍ (22), പറമ്പില്‍ റിസ്വാന്‍ (21), കുറ്റിലഞ്ഞി സ്വദേശികളായകപ്പട കാട്ട് അശ്വിന്‍ (19), കാഞ്ഞിരകുഴി ആസിഫ് (19) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

Back to top button
error: