NEWS

വയനാട്ടിലെ മാവോയിസ്റ്റ് വെടിവെപ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

കാസര്‍കോട്: ഇന്നലെ വയനാട്ടിൽ മാവോയിസ്റ്റിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ദുരൂഹത കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ കാസര്‍കോട്ട് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തില്‍ എട്ടാമത്തെ ആളെയാണ് വെടിവെച്ചുകൊന്നിരിക്കുന്നത്. ഇതില്‍ ധാരാളം ദുരൂഹതകള്‍ നിലനില്‍ക്കുന്നു. മാവോയിസ്റ്റ് ആണെങ്കില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. അല്ലാതെ വെടിവെച്ചുകൊല്ലുകയല്ല. സംഭവ സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ പോവാന്‍ പോലും അനുവദിച്ചില്ല. എല്ലാ വസ്തുതകളും പുറത്ത് വരണം. ഇതിന് ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. മജിസ്റ്റീരിയല്‍ അന്വേഷണം അല്ല വേണ്ടത് ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫിന്റെ കാലത്തും മാവോയിസ്റ്റുകളെ നേരിട്ടിട്ടുണ്ട്. ഞാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് കൊടുത്ത നിര്‍ദ്ദേശം ഒരാളുടെയും ജീവന്‍ നഷ്ടപ്പെടരുത് എന്നാണ്. ഇന്നലത്തെ സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നും ചെന്നിത്തല പറഞ്ഞു. സി.പി.എമ്മിന്റെ ജീര്‍ണതയുടെ ആഴം എത്രമാത്രം ഉണ്ട് എന്നതിന്റെ തെളിവാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ പുറത്ത് വന്നുകൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മകന്‍ ചെയ്ത കുറ്റത്തിന് അച്ഛന്‍ എങ്ങനെ ഉത്തരവാദി ആവും എന്ന ചോദ്യം നിരര്‍ത്ഥകമാണ് ചെന്നിത്തല പറഞ്ഞു.

സ്വര്‍ണ നിക്ഷേപ തട്ടിപ്പുകേസില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എ. എം.സി. ഖമറുദ്ദീന്‍ ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ബിസിനസും രാഷ്ട്രീയവും തമ്മില്‍ ബന്ധമില്ല. എങ്കിലും ഒരു പൊതു പ്രവര്‍ത്തകന്‍ ബിസിനസില്‍ ഏര്‍പ്പെടുമ്പോള്‍ ജാഗ്രത പുലര്‍ത്തണം അദ്ദേഹം പറഞ്ഞു.

Back to top button
error: