NEWS

വിശ്രമത്തിന് ശേഷം ടോവിനോ ‘കാണെക്കാണെ’യുടെ ലൊക്കേഷനില്‍ ; താരത്തിന് വരവേല്‍പ്പൊരുക്കി അണിയറ പ്രവര്‍ത്തകര്‍

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വീട്ടില്‍ വിശ്രമത്തിലായിരുന്ന നടന്‍ ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനില്‍ തിരിച്ചെത്തി. ഒരു ഇടവേളയ്ക്ക് ശേഷം ലൊക്കേഷനില്‍ തിരിച്ചെത്തിയ താരത്തിന് ഉഷ്മളമായ വരവേല്‍പ്പാണ് കാണെക്കാണെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്. അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരുമിച്ച് കേക്ക് മുറിച്ച് മധുരം നൽകിക്കൊണ്ടാണ് ടോവിനോയെ സ്വീകരിച്ചത്. സൂപ്പര്‍ഹിറ്റ് ചിത്രം ഉയരെക്കു ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാണെക്കാണെ. ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് സെറ്റിലേക്കാണ് താരം എത്തിയത്. മറ്റൊരു ചിത്രത്തിൻ്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. കടുത്ത വയറുവേദനയെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ ആന്തരികാവയവത്തിൽ രക്തം കണ്ടെത്തിയിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന താരം വീണ്ടും സിനിമ ലൊക്കേഷനില്‍ എത്തിരിക്കുകയാണ്.

ടോവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പം സുരാജ് വെഞ്ഞാറമൂടും, ശ്രുതി രാമചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കാണെക്കാണെ. 1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീന്‍ നിര്‍മിക്കുന്ന ചിത്രമാണ് കാണെക്കാണെ.

എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന കാണെക്കാണെയില്‍ ടൊവിനോയും ഐശ്വര്യ ലക്ഷ്മിയുമായുള്ള കോമ്പിനേഷൻ സീനുകളാണ് ആദ്യം ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണ വേളകളിൽ ടൊവിനോ വളരെയധികം ഊർജസ്വലനായിരുന്നു.

പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയന്‍ പൂങ്കുന്നമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ പെരിന്തല്‍മണ്ണ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സനീഷ് സെബാസ്റ്റ്യന്‍. പരസ്യകല ഓള്‍ഡ് മോങ്ക്‌സ്. പി ആർ ഒ മഞ്ജു ഗോപിനാഥ്. ആസ് യു വാച്ച്’ എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വ്യത്യസ്ഥത കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

Back to top button
error: