NEWS

ബഷീര്‍ കേസ്; കോടതിയില്‍ ഹാജരാകാതെ ശ്രീറാമും വഫയും, രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിന്റെ പെണ്‍ സുഹൃത്തുമായ വഫാ നജീമും ചൊവ്വാഴ്ച കോടതിയില്‍ ഹാജരായില്ല.

അപകടസമയത്തെ സിസിടിവി ദൃശ്യം പോലീസ് രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം ഹര്‍ജി സമര്‍പ്പിച്ചു. രേഖകള്‍ നവംബര്‍ 12ന് മുമ്പ് ഹാജരാക്കണം എന്ന് തിരുവനന്തപുരം മൂന്നാീം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസ് സെഷന്‍സ് കോടതിയിലേക്ക് വിചാരണയ്ക്കായി കമ്മിറ്റ് ചെയ്യാനിരിക്കെയാണ് പുതിയ ഹര്‍ജിയുമായി ശ്രീറാമിന്റെ അഭിഭാഷകന്‍ രംഗത്ത് വന്നത്. കമ്മിറ്റ് നടപടി തടസ്സപ്പെടുത്തുന്ന തരത്തില്‍ പ്രതിയുടെ ഭാഗത്ത് നിന്നുളള നീക്കത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 9 മാസം കഴിഞ്ഞുളള ഹര്‍ജി വൈകി വന്ന വിവേകമാണെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, കേസിലെ രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ കഴിഞ്ഞ മാസം ജാമ്യം നേടിയിരുന്നു. 50000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ടാളുടെ ജാമ്യ ബോണ്ടിലുമാണ് വഫയ്ക്ക് കോടതി ജാമ്യം നല്‍കിയത്. കെ.എം.ബഷീറിനെ വാഹനമിടിക്കുമ്പോള്‍ വഫയും കാറിലുണ്ടായിരുന്നു. ഇടിച്ച വാഹനം വഫയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ശ്രീറാം കേസന്വേഷണ ഘട്ടത്തില്‍ ജാമ്യം എടുത്തിരുന്നു. രണ്ടു തവണ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്ന് ശ്രീറാമിനു കോടതി അന്ത്യശാസനം നല്‍കിയിരുന്നു. മൂന്നാം തവണ നോട്ടിസ് നല്‍കിയതിനു പിന്നാലെയാണ് ശ്രീറാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്. ഇരുവരും മുന്‍ ജാമ്യ ബോണ്ടില്‍ തുടരാന്‍ നിര്‍ദേശിച്ച കോടതി ഇരുവരോടും 27ന് വീണ്ടും ഹാജരാകാന്‍ ഉത്തരവിട്ടു.

2019 ആഗസ്റ്റ് 3 നാണ് ശ്രീറാം ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരണപ്പെടുന്നത്. വാഹനാപകടത്തില്‍ മരണപ്പെട്ട കെ.എം.ബഷീര്‍ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. അമിത വേഗതയിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായും ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.

2020 ഫെബ്രുവരി 3 ന് അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് കോടതി കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ നല്‍കുകയും കേസ് വിചാരണയ്ക്കായി സെഷന്‍ കോടതിയിലേക്ക് മാറ്റുന്നതിനായി പ്രതികളോട് നേരിട്ട് കോടതിയില്‍ ഹാജരാകാനും അറിയിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിനോടാണ് ഒന്നും രണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി അറിയിച്ചത്.

കുറ്റപ്പത്രവും സാക്ഷി മൊഴികളും, മെഡിക്കല്‍ റിപ്പോര്‍ട്ടും, ഫോറന്‍സിക് റിപ്പോര്‍ട്ടും പരിശോധിച്ച കോടതി നരഹത്യ കുറ്റം ശ്രീറാമിനെതിരെ നിലനില്‍ക്കുന്നുവെന്ന് നിരീക്ഷിച്ചു. പത്ത് വര്‍ഷം തടവും പിഴയും ലഭിക്കുന്ന കുറ്റമായതിനാലാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.

Back to top button
error: