NEWS

11000 ചതുരശ്ര അടിയുള്ള മാളിക ,കെ എം ഷാജിയുടെ വീടിനെ കുറിച്ച് പറയുന്നത് കേട്ട് വയനാട്ടുകാർക്ക് ചിരി അടക്കാൻ ആയിട്ടില്ലെന്ന് കാസിം ഇരിക്കൂർ

പ്ലസ് ടു കോഴക്കേസിൽ എൻഫോഴ്‌സ്‌മെൻറ് അന്വേഷണം നേരിടുന്ന കെഎം ഷാജിയുടെ ആസ്തിവകകളെ കുറിച്ച് വ്യാപക ചർച്ചയാണ് ഉണ്ടാകുന്നത് .പരമ്പരാഗതമായി ഷാജി വലിയ സ്വത്തിനുടമയാണ് എന്ന് പറഞ്ഞാണ് ലീഗ് നേതാക്കൾ ഇതിനെ പ്രതിരോധിക്കുന്നത് .എന്നാൽ ഷാജിയുടെ തറവാടിന്റെ സ്ഥിതി എന്തായിരുന്നുവെന്നു വിവരിക്കുകയാണ് ഐഎൻഎൽ നേതാവ് കാസിം ഇരിക്കൂർ .

കാസിം ഇരിക്കൂറിന്റെ ഫേസ്ബുക് പോസ്റ്റ് –

കെ.എം ഷാജിയുടെ
രാഷ്ട്രീയ ഇഞ്ചികൃഷി
വയനാട്ടിലെ കണിയാംപറ്റ എന്ന ഗ്രാമത്തിൽ പലചരക്കും സ്റ്റേഷനറിയും ചായക്കടയുമെല്ലാം ചേർന്ന് രണ്ടുമുറിപ്പീടിക നടത്തിയിരുന്ന ബീരാൻകുട്ടി എന്ന സാധാരണക്കാരൻ്റെ മകനാണ് സ്വന്തം മണ്ഡലത്തിലെ ഒരു സ്കൂളിന് ഹയർസെക്കണ്ടറി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് കാൽകോടി തട്ടിയതിെൻറ പേരിൽ എൻഫോഴ്സ്​മെൻറ് ഡയരക്ടറേറ്റ് കഴുത്തിന് കയറിട്ട് മുറുക്കിക്കഴിഞ്ഞ കെ.എം ഷാജി എന്ന രാഷ്ട്രീയ മാഫിയ തലവൻ.
പിതാവ് മരിക്കുമ്പോൾ 22,00 ചതു. അടി വിസ്​തീർണമുള്ള തറവാട് വീടും വയനാട്ടിലെ ഒരു കുഗ്രാമത്തിൽ രണ്ട് ഏക്കറിൽ താഴെ ഭൂമിയുമാണ് ഷാജിയടക്കം അഞ്ച് മക്കളുള്ള കുടുംബത്തിന് ഭൂമുഖത്ത് അനന്തരമായി കിട്ടിയ ആകെ സമ്പാദ്യം. മണിമാളിക പണിയാനുള്ള സാമ്പത്തിക ഭദ്രയുള്ള കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്ന് തട്ടിവിടുമ്പോൾ ഒരുനാൾ സത്യം പുറത്തുവരാതിരിക്കില്ലെന്ന് ഈ മനുഷ്യൻ ഓർത്തില്ല. സ്വത്ത് വീതം വെച്ചപ്പോൾ സഹോദരിമാരുടെ വിഹിതം വാങ്ങിയതടക്കം കഥാപുരുഷന് കിട്ടിയത് തറവാട് വീടും 40 സെൻറ് സ്​ഥലവും മാത്രമാണ്.

വല്യൂപ്പ കളിത്തൊടിക മുഹമ്മദാജി 1946ൽ പണിത 11,000 ചതുരശ്ര അടി വിസ്​തീർണമുള്ള, മൂന്നുനില മാളികപ്പുരയിലാണ് താൻ ജനിച്ചത് എന്ന ഷാജിയുടെ മേനിപറച്ചിൽ കേട്ട് വയനാട്ടുകാർക്ക് ഇതുവരെ ചിരിയടക്കാൻ കഴിഞ്ഞിട്ടില്ല. കൽപറ്റ ജനറൽ ആശുപത്രിയെ ഉദ്ദേശിച്ചാണോ അത് പറഞ്ഞതെന്നാണ് അവർ സംശയിക്കുന്നത്. വീട് പോയിട്ട് ഇത്ര വലിയ ഒരു കെട്ടിടം അടുത്ത കാലം വരെ ചുരത്തിനു മുകളിൽ എവിടെയും കാണാൻ കഴിയില്ല. നേതാവിെൻറ കുടുംബമഹിമ കേട്ട് ആവേശം പൂണ്ട ലീഗ് സൈബർ ഗുണ്ടകൾ, ഷാജി പിറന്നുവീണ മൂന്നുനില വീട് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് പല മലയാള സിനിമകളും ഷൂട്ട് ചെയ്ത വരിക്കശ്ശേരി മനയാണ്! ഷാജിയുടെ വലിയുപ്പ 11,000 ചതുരശ്ര അടി വീട് പണിതത് “വയനാട് ഹൈവേ”യുടെ സൈഡിലാണെത്ര. അക്കാലത്ത് കാളവണ്ടി മാത്രം സഞ്ചരിക്കാറുള്ള ചെമ്മൺ പാതയാണ് ഷാജിയുടെ കുലമഹിമ നിരത്തിയപ്പോൾ ഹൈവേ ആയി വികസിച്ചത്. വല്യൂപ്പ ഞാരങ്ങ കച്ചവടം നടത്തിയും പിതാവ് കോയമ്പത്തൂരേക്ക് കാപ്പി കടത്തിയും ജീവസന്ധാരണം തേടിയ, ‘അതിസമ്പന്നമായ’ ഗതകാലത്തെ കുറിച്ച് കണിയാമ്പറ്റയിലെ 80 വയസ്​ കഴിഞ്ഞ ബീരാൻ ഓർത്തെടുക്കുമ്പോൾ തകർന്നുവീഴുന്നത് ഇ.ഡിക്കും പോലിസിനും വിജിലൻസിനും മീഡിയക്കും മുന്നിൽ ഷാജി ഈറ്റം കൊണ്ട കള്ളക്കഥകളുടെ ഉള്ളുകള്ളികളാണ്.

പിതാവിെൻറ ബിസിനസ്​ പൂട്ടേണ്ടിവന്നപ്പോഴാണ് നാവ് വിറ്റ് ജീവിക്കാൻ ഷാജി ഇറങ്ങിത്തിരിച്ചതെന്ന് നാട്ടുകാർ പറയുന്നു. മുസ്​ലിം ലീഗിൻ്റെ തീപ്പൊരി പ്രസംഗകൻ എന്ന നിലയിൽ പ്രസംഗിക്കാൻ ക്ഷണിക്കുന്ന ലീഗ് കമ്മിറ്റികൾ വണ്ടിക്കൂലിക്ക് പുറമെ നൽകുന്ന ആയിരമോ രണ്ടായിരമോ അടങ്ങുന്ന കവറായിരുന്നു ഈ ഇമ്മിണി വലിയ പണക്കാരെൻറ ഏക ഉപജീവന മാർഗം. ഷാജി സഹായം ചോദിച്ചുവാങ്ങാത്ത സമ്പന്നർ ലീഗിൽ ഉണ്ടാവില്ലെന്ന് പറയാത്ത പാർട്ടിനേതാക്കൾ കുറവായിരിക്കും. ഷാജി.കെ വയനാട് എന്ന യുവ സിങ്കത്തിന് ചാകര തീർത്തത് ഐസ്​ക്രീം പാർലർ പെൺവാണിഭക്കേസായിരുന്നു. എല്ലില്ലാത്ത നാവുമാത്രം കൈമുതലുള്ള ഷാജി നാക്കിട്ടടിച്ച് കുഞ്ഞാലിക്കുട്ടിക്കും കേസിലെ പ്രതികളായ പ്രമാണിമാർക്കും വേണ്ടി പൊരുതിയത് ലീഗിനെ രക്ഷിക്കാനായിരുന്നില്ല. മറിച്ച് സ്വന്തം സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കാനാണെന്ന് ലീഗ് നേതാക്കൾക്ക് നന്നായി അറിയാമായിരുന്നു. കുഞ്ഞാലിക്കുട്ടി അടുത്ത സഹപ്രവർത്തകരോട് ഇക്കാര്യം ഓർമിപ്പിച്ചതാണ് താനും. ഐസ്​ക്രീം പാർലർ കേസിലെ പ്രതികൂടിയായ ഒരു പ്രവാസി മുതലാളിയെ കൊണ്ട് പണം മുടക്കിച്ച് ഷാജിയെ “സ്ലീപ്പിങ് പാർട്ണറാ”ക്കി കൽപറ്റയിൽ ആരംഭിച്ച ‘സ്വർണാഞ്ജലി ജ്വല്ലറി’ കുഞ്ഞാലിക്കുട്ടി മുൻകൈ എടുത്ത് ഒരുക്കിക്കൊടുത്ത പാരിതോഷികമായിരുന്നു. നാവാണ് ഏറ്റവും നല്ല നിക്ഷേപമെന്ന് ഷാജി കെ. വയനാട് തിരിച്ചറിഞ്ഞ സന്ദർഭവും കുടിയായിരുന്നു അത്.

പേടിക്കാൻ ഒരു മനസാക്ഷി ഇല്ലാത്തത് കൊണ്ട് പറ്റിക്കൽ തൊഴിലാക്കി പല സ്ഥലത്തും സ്വർണാഞ്ജലി മോഡൽ ബിസിനസുകൾ പരീക്ഷിച്ചു. അതോടൊപ്പം പിതാവിെൻറ ചികിൽസ വരുത്തിവെച്ച ബാധ്യതയുൾപ്പെടെ തൻ്റെ സാമ്പത്തിക പരാധീനതകൾ പറഞ്ഞുകൊണ്ടുള്ള പിരിവും നിർബാധം തുടർന്നു. തുടങ്ങിവെച്ച ബിസിനസുകളിൽനിന്ന് ഈറ്റാവുന്നത് പരമാവധി ഈറ്റി, കച്ചവടം നഷ്​ടത്തിലാണെന്ന് വരുത്തിത്തീർത്ത് പാർട്ടണർമാരെ കബളിപ്പിച്ച് സ്ഥാപനങ്ങൾ പൂട്ടുന്നത് ഷാജിയുടെ കൂട്ടുബിസിനസിൻ്റെ ഒരു സ്​റ്റൈൽ ആയിരുന്നു. ഇങ്ങനെ വഞ്ചിക്കപ്പെട്ടവർ മാനക്കേട് ഭയന്നും നേതാവിെൻറ നാവ് പേടിച്ചും ആരോടും ഒരക്ഷരം ഉരിയാടില്ല. കഴിഞ്ഞ പത്തിരുപത വർഷത്തിനിടയിൽ ഷാജിയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയ പണത്തിെൻറ കണക്ക് പരിശോധിച്ചാൽ ഏത് കണ്ണ്പൊട്ടനും ഇത് ബോധ്യമാകും.

നാവ് കൊണ്ടുള്ള അഭ്യാസങ്ങളെല്ലാതെ മറ്റൊരു ജോലിയും നേരാംവണ്ണം അറിയാത്ത ഷാജി, കോഴിക്കോട്ട് ചേവായൂരിലുണ്ടാക്കിയ 5,500 ചതുരശ്ര അടി വീടിന് ചുരുങ്ങിയത് മൂന്നര കോടി വിലവരുമെന്നാണ് പരിശോധന നടത്തിയ ഉദ്യോഗസ്​ഥർ സാക്ഷ്യപ്പെടുത്തുന്നത്.വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വില പിടിപ്പുള്ള ടൈൽസും ഫിറ്റിങ് ഉപകരണങ്ങളുമാണ് ആഡംബരവീട് പണിയാൻ ഉപയോഗിച്ചത്. ഇൻറീരിയർ ഡക്കറേഷന് ആവശ്യമായ സാധനങ്ങളും ഫർണിച്ചറും കിച്ചൺ ഉപകരണങ്ങളും വിദേശത്തുനിന്നാണ് കാർഗോ വഴി എത്തിച്ചത്. ഇതിനായി ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളിൽ പുള്ളിക്കാരൻ നേരട്ട് പോയിട്ടുണ്ടെന്ന് ലീഗിലെ തന്നെ ആത്മമിത്രങ്ങൾ ഇപ്പോൾ കുശുകുശുക്കുന്നുണ്ട്. കൊട്ടാരസമാനമായ വീട് കണ്ടാൽ വരുമാന സ്രോതസ്സിനെ കുറിച്ച് ചോദിക്കാൻ തുടങ്ങുമെന്ന് മുൻകൂട്ടി കണ്ടാണ് പാണക്കാട് തങ്ങന്മാർ അടക്കമുള്ള ലീഗിെൻറയോ യൂത്ത് ലീഗിെൻയോ നേതാക്കന്മാരെ സ്വന്തം വീട്ടിലേക്ക് പോലും ഷാജി ക്ഷണിക്കാതിരുന്നത്.

നിഗൂഢതയും ദുരൂഹതയും വിട്ടുമാറാത്ത ജീവിതസഞ്ചാരമാണ് ഈ ലീഗ് നേതാവിേൻ്റേത്. സാമ്പത്തിക വളർച്ചയുടെ പിന്നാമ്പുറങ്ങൾ ചീഞ്ഞുനാറുന്നതും അപസർപ്പക കഥയിലെന്ന പോലെ കേൾക്കുന്നവരെ അമ്പരപ്പിക്കുന്നതും അതുകൊണ്ടു തന്നെയാണ്. തൻ്റെ സഹപ്രവർത്തകരായ രണ്ടു ലീഗ് നേതാക്കളെ വഞ്ചിച്ച് തട്ടിയെടുത്ത സ്​ഥലത്താണ് ഇപ്പോൾ വിവാദമായ വീട് ഷാജി പണിതിരിക്കുന്നത്. അവരുടെ കണ്ണീരും ശാപവും വീണ മണ്ണായത് കൊണ്ടാവണം കാവ്യനീതിയെന്നോണം എല്ലാ രഹസ്യങ്ങളും മറ നീക്കി പുറത്തുവന്നത്. നാല് വർഷം മുമ്പ് കോഴിക്കോടിൻ്റെ ഹൃദയഭാഗത്ത് 32 സെൻറ് സ്​ഥലം യഥാർഥ വിലയുടെ എത്രയോ മടങ്ങ് കുറച്ച് ആധാരത്തിൽ കാണിക്കുക വഴി ലക്ഷങ്ങളുടെ നികുതി വെട്ടിപ്പാണ് ഷാജി നടത്തിയത്. പാലൊളി മുഹമ്മദ് കുട്ടി എന്ന ഋഷിതുല്യനായ രാഷ്ട്രീയ നേതാവിനെ കോഡൂരിലെ തൻ്റെ സ്ഥലം വില കുറച്ച് റജിസ്​റ്റർ ചെയ്തുവെന്ന് ആരോപിച്ച് താറടിക്കാൻ ഷാജി രംഗത്തുവന്നത് ആരും മറന്നുകാണാൻ ഇടയില്ല.

തരികിട കളികളിലൂടെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കാൻ, സമുദായത്തിെൻറ ലേബലിൽ ഇറങ്ങിത്തിരിച്ച ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. വിശിഷ്യാ, ഒരു ജനപ്രതിനിധി എന്ന നിലയിൽ. സ്​ഥലം വാങ്ങിയതിലെ നികുതി വെട്ടിപ്പ്, കോഴിക്കോട്ടെ മണിമാളിയുടെ നിർമാണം, അഴീക്കോട് മണലിലെ 85 ലക്ഷം വിലവരുന്ന വില്ല, കഥാപുരുഷൻ്റെയും ഭാര്യയുടെയും പേരിലുള്ള വാഹനങ്ങൾ, വീട്ടിലും ലോക്കറിലുമുള്ള സ്വർണാഭരണങ്ങൾ, കഴിഞ്ഞ പത്തുവർഷത്തിനിടയിൽ നടത്തിയിട്ടുള്ള നുറുകണക്കിന് വിദേശയാത്രകൾ, കൊടുവള്ളിയിലെ സ്വർണക്കടത്തുകാരുമായുള്ള ബിസിനസ്​ ബന്ധം, പ്ലസ്ടു കോഴ ഉൾപ്പെടെയുള്ള അഴിമതികൾ, പച്ചവർഗീയത പറഞ്ഞതിൻ്റെ പേരിൽ ഹൈകോടതി അസാധുവാക്കിയ നിയമസഭാംഗത്വം തിരിച്ചുകിട്ടാൻ സുപ്രീംകോടതിയിൽ ലക്ഷങ്ങൾ പ്രതിഫലം നൽകി പ്രശസ്​ത അഭിഭാഷകൻ കപിൽ സിബലിനെ ഏർപ്പാടാക്കതിെൻറ പിന്നിലെ സാമ്പത്തിക സ്രോതസ്സ്, അത്യാർഭാടത്തിൽ അഭിരമിച്ച് ജീവിക്കുന്നതിന് അടിസ്​ഥാനമായി ഷാജി തന്നെ അവകാശപ്പെടുന്ന കർണ്ണാടകയിലെ “ഇഞ്ചികൃഷി”യുടെ ഉള്ളറകൾ, ഗൾഫിൽ ഉണ്ടെന്ന് പറയപ്പെടുന്ന ബിസിനസിൻ്റെ വൈപുല്യവും ഉറവിടങ്ങളുമെല്ലാം അന്വേഷണത്തിന് വിധേയമാവണം. വഞ്ചനയുടെയും കാപട്യത്തിൻ്റെയും കുതികാൽ വെട്ടിൻ്റെയും സാമ്പത്തിക തട്ടിപ്പിെൻ്റെയും അഴിമതിയുടെയും അഹങ്കാരത്തിെൻറയും ആൾരൂപമായ, ഷാജി കെ. വയനാട് എന്ന പേരിൽ ചുരമിറങ്ങിവന്ന്, ഇപ്പോൾ കെ.എം ഷാജി എന്ന് സ്വയം വിശേഷിപ്പിക്കുന്ന, നാട്ടുകാർ ‘സ്​നേഹപൂർവം’ കുമ്മനം ഷാജിയെന്ന് നാമകരണംചെയ്ത ലീഗ് നേതാവിനെ കുറിച്ച് വിപുലമായ ചിക്കിച്ചികയലുകൾ കാലം ആവശ്യപ്പെടുന്നുണ്ട്. മഹാന്മാർ കെട്ടിപ്പടുത്ത ഒരു പ്രസ്​ഥാനത്തെ ഇത്ര കണ്ട് മലീമസമാക്കുകയും ചൂഷണം ചെയ്യുകയും അധപതനത്തിൻ്റെ തമോഗർത്തത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്ത ഈ അധമനെ പ്രബുദ്ധ കേരളം ഇനിയെങ്കിലും തിരിച്ചറിയട്ടെ.

https://www.facebook.com/kassimirikur/posts/809354926481690

Back to top button
error: