NEWS

നീതി നിഷേധത്തിന് ഒരു വര്‍ഷം; എങ്ങും എത്താതെ വാളയാര്‍ കേസ്‌

കേരളക്കര ഒന്നാകെ ഇളക്കിയ വിവാദമായ കേസായിരുന്നു വാളയാര്‍ കേസ്. കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ മലയാളി സമൂഹം ഒന്നാകെ രോഷാകുലരായിരുന്നു. ഇന്നിതാ ആ വിധി വന്നിട്ട് ഒരു വര്‍ഷം.

ഒരു വര്‍ഷം പിന്നിട്ടിട്ടും ഇന്നും നീതിയ്ക്കുവേണ്ടിയുള്ള സമരത്തിലാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് കുടുംബം വീടിന് മുന്നില്‍ സത്യാഗ്രഹം ആരംഭിക്കും. നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി. തെരുവില്‍ കിടന്ന് മരിക്കേണ്ടി വന്നാലും നീതി കിട്ടുന്നത് വരെ സമരം ചെയ്യുമെന്നാണ് അമ്മ പറയുന്നത്. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ചതിച്ചതായും ഈ അമ്മ ആരോപിച്ചു.

കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണം. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെയാണ് 2019 ഒക്ടോബര്‍ 25-ന് പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവര്‍ തന്നെയാണെന്ന് തെളിയിക്കുന്നതില്‍ അന്വേഷണസംഘത്തിന് വീഴ്ച പറ്റി എന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികളെ വെറുതെവിട്ടത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ അടക്കം കേസില്‍ അഞ്ച് പ്രതികള്‍ ഉണ്ടായിരുന്നു. മൂന്നാം പ്രതി പ്രദീപ്കുമാറിനെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.

2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാര്‍ച്ച്-4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ട് പെണ്‍കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളുടെ രാഷ്ട്രീയസ്വാധീനം തുടക്കം മുതലേ കേസിനെ വിവാദമാക്കിയിരുന്നു.

അതേസമയം, പ്രോസിക്യൂഷനും, അന്വേഷണ ഉദ്യോഗസ്ഥരും വീഴ്ച വരുത്തി പ്രതികളെ രക്ഷപ്പെടുത്തിയതാണെന്ന് വിമര്‍ശനമുയര്‍ന്നു. വിധിക്കെതിരെ സമരങ്ങള്‍ അരങ്ങേറി. പിന്നീട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വാളയാര്‍ കേസ് പരാജയപ്പെട്ടത് എങ്ങനെയെന്ന് പരിശോധിക്കാനായിരുന്നു സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്.

സര്‍ക്കാരും, മാതാപിതാക്കള്‍ക്ക് വേണ്ടി ചില സംഘടനകളും വ്യക്തികളും ഉള്‍പ്പടെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. നവംബര്‍ 9നാണ് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കുന്നത്.

Back to top button
error: