NEWS

ഭാഗ്യലക്ഷ്മി അടക്കമുളളവരുടെ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 30ന്

കൊച്ചി: സമൂഹമാധ്യമത്തിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് യൂട്യൂബ് വ്ളോഗര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി യടക്കമുളളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഈ മാസം 30ന് വിധി പറയും.

അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം ജില്ലാകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

അറസ്റ്റ് തടയണമെന്ന ഹര്‍ജിയില്‍ ഇന്ന് കോടതി നിലപാട് അറിയിക്കും. ഭാഗ്യലക്ഷ്മിക്ക് പുറമെ, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ജാമ്യഹര്‍ജിയില്‍ പരാമര്‍ശിക്കുന്നത്.

എന്നാല്‍ പ്രതികളായ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ചത്. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്ന വാദമായിരുന്നു പ്രോസിക്യൂഷന്റേത്.

വിജയ് പി. നായരുടെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ 26 നായിരുന്നു സംഭവം .അശ്‌ളീല പരാമര്‍ശങ്ങള്‍ നടത്തി വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിജയ് പി നായരെ മൂവരും സ്റ്റാച്യുവിന്റെ അടുത്തുള്ള ലോഡ്ജില്‍ എത്തി ”കൈകാര്യം ”ചെയ്യുകയായിരുന്നു .ഇയാളുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്ത് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നു

താമസ സ്ഥലത്തെ അതിക്രമിച്ച് കയറല്‍ ,മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത് .5 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങള്‍ ആണിവ .സ്ത്രീകളുടെ പരാതിയില്‍ വിജയ് പി നായര്‍ക്കെതിരെ കേസ് എടുത്തിരുന്നെങ്കിലും പിന്നീട് ജാമ്യം നല്‍കുക ആയിരുന്നു .വിജയ് പി നായര്‍ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും ഫലം ഉണ്ടായില്ല എന്നാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പരാതി .

Back to top button
error: