NEWS

നടുറോഡിൽ ബസുകൾ നിർത്തിയിട്ടിട്ടും  തിരിഞ്ഞുനോക്കാത്ത കെ എസ് ആർ റ്റി സി  ഉന്നതർക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് 

തിരുവനന്തപുരം :  കെ എസ് ആർ റ്റി സി  ജീവനക്കാർ  ഇക്കഴിഞ്ഞ  മാർച്ച് 4 ന് തിരുവനന്തപുരത്ത്  നടു റോഡിൽ ബസുകൾ  നിർത്തിയിട്ട്  നഗരത്തെ നിശ്ചലമാക്കിയിട്ടും സംഭവ സ്ഥലത്തിന്റെ തൊട്ടടുത്തുള്ള  കെ എസ് ആർ റ്റി സി ചീഫ് ഓഫീസിലെ  ഉന്നത ഉദ്യോഗസ്ഥർ ഇടപെടാതിരുന്നതിനെ കുറിച്ച് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 

ഉന്നത ഉദ്യോഗസ്ഥർ കൃത്യസമയത്ത്  ഇടപെട്ടിരുന്നെങ്കിൽ ഗതാഗതസ്തംഭനവും അതിന്റെ ഫലമായുണ്ടായ യാത്രക്കാരന്റെ  മരണവും സംഭവിക്കില്ലായിരുന്നുവെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. 

മുൻകൂട്ടി നോട്ടീസ് നൽകാതെ സമരം നടത്തുന്നത്  വ്യാവസായിക തർക്ക നിയമത്തിന്റെ ലംഘനമായതിനാൽ ജില്ലാ ലേബർ ഓഫീസർ ഉത്തരവാദികൾക്കെതിരെ  നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

കുറ്റക്കാരായ ജീവനകാർക്കെതിരെ മാതൃകാപരമായ നിയമ നടപടികൾ കെ എസ് ആർ സി സി മാനേജിംഗ് ഡയറക്ടർ സ്വീകരിക്കണം. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മിന്നൽ പണിമുടക്ക് നടത്തിയ സാഹചര്യത്തിൽ സംഭവദിവസത്തെ വരുമാന നഷ്ടം കണക്കാക്കി നഷ്ടം നികത്താൻ മാനേജിംഗ് ഡയറക്ടർ നടപടിയെടുക്കണം. 

 സമയക്രമം പാലിക്കാത്ത സ്വകാര്യ ബസുകളും കെ എസ് ആർ റ്റി സിയും തമ്മിൽ ഏറെനാളായി നിലനിൽക്കുന്ന തർക്കം യഥാസമയം പരിഹരിക്കാത്തത് ഗതാഗത വകുപ്പിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നും ഉത്തരവിൽ പറയുന്നു. ഇതിന് ഗതാഗത സെക്രട്ടറി ശാശ്വതമായ പരിഹാരം കണ്ടെത്തണം

Back to top button
error: