NEWS

കേന്ദ്രഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാർ തടസപ്പെടുത്താൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കേന്ദ്രഏജൻസികളുടെ അന്വേഷണം തടസപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കസ്റ്റംസ് ചോദ്യം ചെയ്യുന്നതിൽ നിന്നും ശിവശങ്കരനെ രക്ഷിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ കസ്റ്റംസിന് ലഭിച്ചതോടെ അന്വേഷണം മുഖ്യമന്ത്രിയിലെത്തുമെന്ന് ഉറപ്പായതാണ് കേസിലെ പ്രധാന കണ്ണിയായ ശിവശങ്കരനെ രക്ഷിച്ചെടുക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ എല്ലാ ആവശ്യങ്ങളും ശിവശങ്കരൻ വഴിയാണ് നടപ്പിലായത്. ഡോളർ കൈമാറ്റം ഉൾപ്പെടെ നിർണ്ണായക തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു കഴിഞ്ഞു. കേന്ദ്ര ഏജൻസികളെ താൻ ക്ഷണിച്ചു വരുത്തിയതാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇപ്പോൾ അന്വേഷണത്തെ അട്ടിമറിക്കുകയാണ്. സെക്രട്ടറിയേറ്റ് സി.സി.ടി.വി ദൃശ്യങ്ങൾ ഇതുവരെയും അന്വേഷണ ഏജൻസികൾക്ക് നൽകാത്തതും സെക്രട്ടറിയേറ്റിലെ തീവെപ്പും അതിൻ്റെ ഫോറൻസിക്ക് ഫലവും എല്ലാം അട്ടിമറിശ്രമങ്ങളുടെ പ്രത്യക്ഷ ഉദ്ദാഹരണങ്ങളാണ്. ലൈഫ് പദ്ധതിയിലെ തട്ടിപ്പിനെതിരായ സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ നിലപാടെടുത്തത് ഇതിൻ്റെ ഭാഗമായാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ബംഗാളിൽ മമത ചെയ്തതു പോലെ പിണറായിയും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര അന്വേഷണത്തെ അട്ടിമറിക്കുകയാണ്. എല്ലാം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സി.പി.എം പറയുന്നത് അപഹാസ്യമാണ്. സ്വർണ്ണക്കടത്ത് കേസിലും ലൈഫ് തട്ടിപ്പിലും എന്ത് രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്ന് സി.പി.എം വ്യക്തമാക്കണം. സ്വർണ്ണക്കടത്തിലെ പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിവരങ്ങൾ പുറത്ത് വന്നത് എന്ത് രാഷ്ട്രീയ ഗൂഢാലോചനയാണ്?
പരിശോധനയിൽ ഹൃദയത്തിനും തലച്ചോറിനും വരെ ഒരു അസുഖവുമില്ലാതിരിന്നിട്ടും ശിവശങ്കരനെ മെഡിക്കൽ കോളേജിൽ കിടത്തിച്ച് അന്വേഷണം വൈകിക്കുകയാണ്. ശിവശങ്കരന് കൊവിഡ് ആണെന്ന റിപ്പോർട്ട് വന്നാലും അത്ഭുതപ്പെടാനില്ല.

ശിവശങ്കറിൻ്റെ ഹൃദയവും തലച്ചോറും മുഖ്യമന്ത്രിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖല പൂർണ്ണമായും തകർന്നിരിക്കുകയാണ്. കേരളത്തിൽ ഓക്സിജൻ ലഭിക്കാതെ കൊവിഡ് രോഗികൾ മരിക്കുമ്പോൾ എൻ.എച്ച്.എമ്മിൻ്റെ പണം വാങ്ങുന്ന ഉദ്യോഗസ്ഥൻ സംസ്ഥാന സർക്കാരിനു വേണ്ടി കേന്ദ്രമന്ത്രിക്കെതിരെ രാഷ്ട്രീയ പ്രചരണം നടത്തുകയാണ്. ഇത്തരം ഉദ്യോഗസ്ഥരാണ് കൊവിഡ് രോഗത്തിൽ കേരളത്തെ ഒന്നാമതാക്കുന്നത്. ഡൽഹി, മഹാരാഷ്ട്ര സർക്കാരുകൾ ചെയ്തതുപോലെ കേന്ദ്ര സഹായം തേടാൻ കേരള സർക്കാരും തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥും പങ്കെടുത്തു.

Back to top button
error: