NEWS

ജ്ഞാനമുള്ള മകന്‍ അപ്പന്റെ പ്രബോധനഫലം, ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ -ജോസ് കെ മാണിയെ കുറിച്ച് മാധ്യമപ്രവർത്തകൻ എബ്രഹാം മാത്യുവിന്റെ കുറിപ്പ്

ജ്ഞാനമുള്ള മകന്‍ അപ്പന്റെ പ്രബോധനഫലം, ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ (Proverbs : 13)

ജോസ് കെ. മാണിക്കെതിരെ വിമര്‍ശനവും പരിഹാസവും നടത്തി സായൂജ്യമടയുന്ന മാണി സ്‌നേഹികള്‍ പറയും :
* അപ്പനെ കള്ളനെന്നു വിളിച്ചവര്‍ക്ക് മകന്‍ കൈയ് കൊടുത്തു.
* മകന്‍ അപ്പനെ നിന്ദിച്ചവരോട് നന്ദി കാണിക്കുന്നു.

ഇതിനുള്ള മറുപടി രണ്ടാഴ്ച മുന്‍പ് ജോസ് കെ. മാണി എ.വിജയരാഘവനിലൂടെ കേള്‍പ്പിച്ചു: ” കെ.എം.മാണി തെറ്റുചെയ്തിട്ടില്ല. സിപിഎംന്റെ പ്രക്ഷോഭവും ആരോപണവും കെ.എം.മാണി നിരപരാധിയാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നു.” ഒരു മകന്‍ അപ്പനോട് ഇതില്‍പ്പരം എങ്ങനെ നീതി ചെയ്യും? തെറ്റു ചെയ്തവരെക്കൊണ്ട് മകന്‍ ഏത്തമിടീപ്പിച്ചിരിക്കുന്നു. കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷം ഇറക്കിച്ചിരിക്കുന്നു. കോടതികള്‍ കെ.എം.മാണിയെ നിരപരാധിയായി പ്രഖ്യാപിക്കുന്നതിനേക്കാളും എത്രയോ മടങ്ങ് ആസ്വാദ്യകരമാണ് കാട്ടുകള്ളാ എന്നു വിളിച്ചവര്‍ കാലുപിടിക്കുന്നത് കാണാന്‍. ഇതില്‍പ്പരം ഒരു മകന്‍ അപ്പനോട് എങ്ങനെ കടമ നിറവേറ്റും? അപ്പനെ അപമാനിച്ചവരെ തിരിച്ചു തെറിവിളിക്കുക, കൊച്ചുപിച്ചാത്തി കേറ്റുക തുടങ്ങിയ നമ്മുടെ പാരമ്പര്യ വണക്കങ്ങള്‍ ജോസ് കെ. മാണി പിന്തുടരണം എന്നു വാശിപിടിക്കുന്നവര്‍ അത് സ്വന്തം മക്കളെ കൊണ്ടല്ലേ ആദ്യം പ്രാക്ടീസ് ചെയ്യിപ്പിക്കേണ്ടത്? സ്വന്തം പ്രതികാര ശൈലി മറ്റുള്ളവരിലൂടെ നിറവേറിക്കാണാന്‍ ആഗ്രഹിക്കുന്നത് മനോരോഗമാണ്. കെ.എം.മാണി ആര്‍ക്കെതിരെയും പക വച്ചുപുലര്‍ത്തിയിരുന്നില്ല. പകയില്ലാത്ത അപ്പന്‍, ഏഴ്എഴുപതുവട്ടം ശത്രുവിനോട് ക്ഷമിക്കാന്‍ മകനെ പഠിപ്പിച്ചിട്ടുണ്ടെങ്കിലോ?

വരും കാല രാഷ്ട്രീയത്തില്‍ ഏറ്റവും കരുത്തനാകാനിടയുള്ള നേതാവാണ് ജോസ് കെ. മാണി. ഇന്ന് കേരളത്തിലുള്ള പ്രമുഖ കക്ഷി നേതാക്കളില്‍ ഏറ്റവും ചെറുപ്പം. സഞ്ചരിക്കുവാന്‍ ഏറെ… കെ.എം.മാണിയുടെ കൂര്‍മ്മ ബുദ്ധി, നിശബ്ദമായ കരുനീക്കങ്ങള്‍; സാഹസികന്റെ ശാന്തത.. ഇടതു നിലപാട് ആ പാര്‍ട്ടിക്ക് പുതിയ പ്രതീക്ഷ നല്കുന്നു; പ്രതീക്ഷയിലാണ് വളര്‍ച്ച…

ജോസ് കെ. മാണി യുഡിഎഫില്‍ തുടര്‍ന്നിരുന്നെങ്കില്‍? സ്വന്തം പിതാവ് കവലകള്‍ തോറും ആക്ഷേപിക്കപ്പെടുന്നത് വീണ്ടും കേള്‍ക്കേണ്ടിവരുമായിരുന്നു. മാണി, തെറ്റുകാരനായിരുന്നില്ലെന്ന് ബ്രാഞ്ച് മെംബര്‍ മുതല്‍ പിബി അംഗം വരെയുള്ള ഒരാളും അറിഞ്ഞോ അറിയാതെയോ വിളിച്ചു പറയുമായിരുന്നില്ല. നിയമസഭയില്‍ സാഹസ നൃത്തം ചവുട്ടിയും കടിച്ചും കുഴഞ്ഞുവീണ എംഎല്‍എ മാരുടെ ദൃശ്യാനുഭവം വീണ്ടും കാണുമ്പോള്‍ പൊട്ടിചിരിക്കാന്‍ സുവര്‍ണ്ണാവസരം ലഭ്യമാകുമായിരുന്നില്ല.

കെ.എം.മാണിയേക്കാള്‍ തീരുമാനത്തില്‍ സൂഷ്മത; കെ.എം.മാണി കൈമാറിയ പാരമ്പര്യത്തിന്റെ കരുത്താണ് ജോസ് കെ. മാണിയുടെ മൂലധനം. കോഴകൊടുക്കല്‍ ശീലമാക്കിയ ഒരു ബാറുടമയായിരുന്നോ കെ.എം.മാണിയായിരുന്നോ ശരി എന്ന നുരഞ്ഞുപൊന്തിയ ചോദ്യത്തിന് വിവാദം നുരച്ചവരെക്കൊണ്ടു തന്നെ മറുപടി പറയിച്ച ദീര്‍ഘദൃഷ്ടിയാണ് ഉത്തമനായ മകന്റെ ലക്ഷണം. പാരമ്പര്യമുള്ള പാര്‍ട്ടിയേക്കാള്‍ വീണുകിട്ടിയ സ്വര്‍ണ്ണക്കടത്തുമതി വിജയിക്കാന്‍ എന്ന അഹംഭാവത്തിനും പോകുന്ന പോക്കില്‍ ഒരുപ്രഹരം; ജോസ് കെ.മാണി വക.
https://www.facebook.com/100003099843822/posts/3428738387239456/

Back to top button
error: