NEWS

അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി

കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. വൈക്കം ചെമ്പ് മത്തുങ്കൽ ആശാരിപറമ്പിൽ പരേതനായ തങ്കപ്പൻ്റെ ഭാര്യ കാർത്ത്യായനിയെ (70) സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മകൻ ബിജു (45) വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് മുന്നിനായിരുന്ന നാടിനെ നടുക്കിയ ഈ സംഭവം. കാർത്ത്യായനിയുടെ ഇളയ മകൻ സിജു  പണിസ്ഥലത്ത് നിന്നും ഊണുകഴിക്കാനെത്തിയപ്പോൾ അമ്മ കട്ടിലിൽ അനക്കമറ്റ് കിടക്കുന്നതാണ് കണ്ടത്. അമ്മയെ വിളിച്ചിട്ടും ഉണരാതിരുന്നപ്പോൾ സിജു ബഹളം വച്ചതോടെ സമീപത്തുള്ള ബന്ധുക്കളും സമീപവാസികളും വന്ന് നോക്കിയപ്പോഴാണ് കാർത്ത്യായനി മരിച്ചു എന്ന വിവരം അറിയുന്നത്. ഇതിനോട് ചേർന്നുള്ള മറ്റൊരു മുറിയിൽ ബിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കാർത്ത്യായനി കിടന്ന മുറിയിലെ അലമാര തുറന്നു അലമാരക്കുളളിലെ വസ്ത്രങ്ങൾ താഴേക്ക് വലിച്ചിട്ട നിലയിലായിരുന്നു.മുറിക്കുള്ളിൽ ബലപ്രയോഗം നടന്നതിൻ്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു. മാതാവിനെ കൊലപ്പെടുത്തിയതിൻ്റെ കാരണമെന്താണെന്ന് വ്യക്തമല്ല.


കഴിഞ്ഞ ദിവസം വീട്ടുവളപ്പിലെ ഒരു മരം വിറ്റിരുന്നു.
മരം വിറ്റ പണം ചോദിച്ച് അമ്മയുമായി തർക്കമുണ്ടായതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ ബിജു അമ്മയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് പൊലിസ്‌. ഗൃഹനാഥൻ തങ്കപ്പൻ ഏതാനും വർഷങ്ങൾക്കു മുമ്പാണ് മരിച്ചത്. ബിജുവും സിജുവും ഇളയ സഹോദരി അംബികയും കാർത്ത്യായനിയടൊപ്പമായിരുന്നു താമസം. മൂവരും അവിവാഹിതരാണ്.അംബിക ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ്. മൂത്ത സഹോദരി ശാന്തയെ ഇത്തിപ്പുഴയിലും മറ്റൊരു സഹോദരി ഗീതയെ തലയാഴത്തും  ഭർതൃവീടുകളിലാണ് .കെട്ടിട നിർമ്മാണ തൊഴിലാളിയായ ബിജുവിന് ഒരു വർഷം മുൻപ് പണിക്കിടയിൽ  കണ്ണിന് പരിക്കേറ്റതോടെ സ്ഥിരമായി പണിക്ക് പോകാതെ മദ്യപാനവുമായി നടക്കുകയും വീട്ടിൽ പതിവായി കലഹമുണ്ടാക്കാറുണ്ടായിരുന്നുവെന്നും സമീപവാസികൾ പറയുന്നു.വൈക്കം ഡി.വൈഎസ്.പി, സി. ജി സനൽകുമാർ, എസ് എച്ച് ഒ എസ്.പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോട്ടയത്ത് നിന്നും ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തി സാംബിളുകൾ ശേഖരിച്ചു.

Back to top button
error: