NEWS

രാഷ്ട്രീയത്തിൽ നന്ദികേട് ആവാം, പക്ഷേ നെറികേട് ആർക്കും ഭൂഷണമല്ല: മാത്യു കുഴല്‍നാടന്‍

കോട്ടയം: ഇടതുപക്ഷ മുന്നണിയോടൊപ്പം ചേര്‍ന്ന കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി നിര്‍വാഹക സമിതി അംഗം മാത്യു കുഴല്‍നാടന്‍.

രാഷ്ട്രീയത്തില്‍ നന്ദികേട് ആവാമെന്നും എന്നാല്‍ ജോസ് കെ മാണി കാണിച്ചത് നെറികേടാണെന്നും കുഴല്‍നാടന്‍ വിമര്‍ശിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബാര്‍ കോഴ വിഷയത്തില്‍ കോണ്‍ഗ്രസ് കെ. എം. മാണിയെ സംരക്ഷിച്ചില്ല എന്നതാണ് മുന്നണി വിടുന്നതിന് ഒരു കാരണമായി ജോസ് കെ. മാണി പറഞ്ഞത്. ഇതേ വിഷയത്തില്‍ നിയമസഭയില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ സംഘര്‍ഷമുണ്ടാക്കിയപ്പോള്‍ കെ.എം മാണിയെ സംരക്ഷിച്ചത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും എം.എല്‍.എമാരായിരുന്നു. അന്നത് രാഷ്ട്രീയ ധാര്‍മികതയുടെയും മുന്നണി മര്യാദയുടെയും പ്രശ്‌നമായിരുന്നു. രാഷ്ട്രീയ അഭയത്തിന് വേണ്ടി ഇടതുപക്ഷമാണ് ശരിയെന്ന് നിലപാടടെടുക്കുന്നത് കെ. എം. മാണിയുടെ ആത്മാവ് പോലും പൊറുക്കില്ലെന്നും മാത്യു കുഴല്‍നാടന്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാഷ്ട്രീയത്തിൽ നന്ദികേട് ആവാം, പക്ഷേ നെറികേട് ആർക്കും ഭൂഷണമല്ല..
ബാർ കോഴ വിഷയത്തിൽ കോൺഗ്രസ് കെ. എം. മാണിയെ സംരക്ഷിച്ചില്ല എന്നതാണ് മുന്നണി വിടുന്നതിന് ഒരു കാരണമായി ജോസ് കെ. മാണി പറഞ്ഞത്. വന്ദ്യവയോധികനായിരുന്ന അങ്ങയുടെ പിതാവിനു നേരെ നിയമസഭയിൽ ഇന്നു താങ്കൾ കൈകോർക്കുന്നവർ ആക്രോശവുമായി വേട്ടപ്പട്ടികളെപ്പോലെ പാഞ്ഞടുത്തപ്പോൾ രക്ഷാകവചം തീർത്തത് കൊൺഗ്രസ്സിന്റെയും യുഡിഫിന്റെയും എം എൽ എമാരായിരുന്നു എന്നത് താങ്കൾ വിസ്മരിച്ചാലും കേരള സമൂഹം വിസ്മരിക്കില്ല. അന്നത് രാഷ്ട്രീയ ധാർമികതയുടെയും മുന്നണി മര്യാദയുടെയും പ്രശ്നമായിരുന്നു, കോൺഗ്രസ്സിനെ സംബന്ധിച്ച്. രാഷ്ട്രീയ അഭയത്തിന് വേണ്ടി അവരാണ് ശരിയായ പക്ഷമെന്ന് താങ്കൾ പറയുന്നത് കെ. എം. മാണിയുടെ ആത്മാവ് പോലും പൊറുക്കില്ല.
കേരള രാഷ്ട്രീയത്തിലെ വലിയ ഒരു പാരമ്പര്യത്തിന്റെ അന്ത്യകൂദാശയാണ് നടന്നിരിക്കുന്നത്.. കെ എം മാണി എന്ന നേതാവിന്റെ പിൻഗാമിയാവാനുള്ള യോഗ്യത നിങ്ങൾക്കില്ലെന്നു നിങ്ങൾ സ്വയം തെളിയിച്ചിരിക്കുന്നു.
കെ. എം. മാണി എന്ന നേതാവിനെ കോഴ മാണി എന്ന് വിളിച്ചാക്ഷേപിച്ച് അദ്ദേഹത്തെ വേട്ടയാടിയവർക്ക് മുന്നിൽ സകലതും അടിയറ വയ്ക്കുമ്പോൾ ഒന്നോർക്കുന്നതു നല്ലത്.. കെ എം മാണി എന്ന താങ്കളുടെ പിതാവിനെ രാഷ്ട്രീയമായും വ്യക്തിപരമായും ഇത്രയേറെ തളർത്തിയ ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അതു തെറ്റായി പോയി എന്ന് ഇടതുപക്ഷം തന്നെ പറഞ്ഞിട്ടും, കെ എം മാണിയോട് മാപ്പ് പറയണം എന്ന് പറയാനുള്ള കരുത്തും തന്റേടവും ഒന്നും ജോസ് കെ മാണി എന്ന നേതാവിനില്ല എന്ന് ഞങ്ങൾക്കറിയാം എന്നാലും കെ എം മാണിയുടെ മകൻ എന്ന നിലയ്ക്കെങ്കിലും ഒരു വാക്ക് പറയാതിരുന്നത് ആ പിതാവിനോട് ചെയ്ത നെറികേടാണ്. രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടി താങ്കൾ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ കാണുമ്പോൾ സഹതാപം മാത്രമേ ഉള്ളു..
കോൺഗ്രസ്സ് നേതാക്കളും പഠിക്കാനുണ്ട്..
പൂർവികർ പറഞ്ഞ ഒരു കാര്യം ഓർത്ത് പോകുന്നു.. “അട്ടയെ പിടിച്ചു മെത്തയിൽ കിടത്തരുത്..”
ഇനിയും അട്ടകൾ അതിലെയും ഇതിലെയും നടക്കുന്നുണ്ട്..
കൂടുതൽ പറയുന്നില്ല.. അന്നേ പറഞ്ഞിരുന്നു..

https://www.facebook.com/mathewkuzhalnadanofficial/posts/3358711680912408

Back to top button
error: