NEWS

ഹത്രാസ് കേസില്‍ പെണ്‍കുട്ടിയുടെ സഹോദരങ്ങളുടെ മൊഴി രേഖപ്പെടുത്തും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സിബിഐ പെണ്‍കുട്ടിയുടെ സഹോദരങ്ങളുടെ മൊഴിയെടുക്കും.

ഹാജരാകാന്‍ 3 പേര്‍ക്കും സിബിഐ നോട്ടീസയച്ചു. കഴിഞ്ഞ ദിവസം സംഭവം സിബിഐ ഉദ്യോഗസ്ഥര്‍ പുനരാവിഷ്‌കരിക്കുകയും കുടുംബാംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു.

നാല് മണിക്കൂറാണ് സഹോദരനെ സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. അമ്മയുടെ മൊഴി വീട്ടിലെത്തി രേഖപ്പെടുത്തും. കൂടാതെ സഹോദരങ്ങളേയും അച്ഛനേയും സിബിഐ ഓഫീസിലെത്തിച്ചു. ഇന്ന് തന്നെ മൊഴിയെടുക്കും.

കേസ് 15 അംഗ സംഘമാണ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുനരാവിഷ്‌കരിച്ചത്. പെണ്‍കുട്ടിയെ ദഹിപ്പിച്ച സ്ഥലത്തു നിന്നും സിബിഐ തെളിവുകള്‍ ശേഖരിച്ചു. അതേസമയം, ഹത്രാസ് കേസ് ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റുന്നതിനെ എതിര്‍ക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചു. കൊലപാതകം, കൂട്ടബലാല്‍സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സിബിഐയുടെയും എഫ്ഐആര്‍. മാത്രമല്ല കേസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന നിര്‍ദേശം നല്‍കണമെന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം 14 നാണു യുവതി കൂട്ടബലാത്സംഗത്തിനിരയായത് .പുല്ലുപറിയ്ക്കാന്‍ അമ്മയോടൊപ്പം വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ക്രൂരമായി ബലാത്സംഗത്തിനിരയാക്കുക ആയിരുന്നു .ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ ശ്വാസം മുട്ടിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നാവ് മുറിഞ്ഞിരുന്നു .കാലുകള്‍ പൂര്‍ണമായും തളര്‍ന്നു . സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതികളെ പിടികൂടിയത്.

Back to top button
error: