NEWS

പ്രതിപക്ഷങ്ങള്‍ രാജ്യത്തിന്റെ വികസന ജൈത്രയാത്ര തടയാനാണ് ശ്രമിക്കുന്നത്‌

കാര്‍ഷികനിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

കാര്‍ഷിക നിയമ പരിഷ്‌കരണത്തിനെതിരെ നുണകള്‍ പ്രചരിപ്പിക്കുന്നത് ദല്ലാളുമാര്‍ക്കും ഇടനിലക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് മോദി ആരോപിച്ചു. എന്തുതന്നെയായാലും സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വമിത്വ കാര്‍ഡ് വിതരണോത്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സര്‍ക്കാര്‍ നടപ്പാക്കിയ ചരിത്രപരമായ നിയമപരിഷ്‌കരണത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം കര്‍ഷകര്‍ നില്‍ക്കില്ല. കഴിഞ്ഞ ആറ് പതിറ്റാണ്ടുകൊണ്ട് ഗ്രാമങ്ങള്‍ക്കും ഗ്രാമീണര്‍ക്കുമായി സര്‍ക്കാരുകള്‍ ചെയ്ത കാര്യങ്ങളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കൊണ്ട് തങ്ങള്‍ ചെയ്തതായും മോദി അവകാശപ്പെട്ടു.

ഗ്രാമീണരെയും പാവപ്പെട്ടവരെയും കര്‍ഷകരെയും സ്വയംപര്യാപ്തരാക്കുകയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതുകൊണ്ടാണ് ചിലര്‍ എതിര്‍ക്കുന്നത്. കര്‍ഷകരെയല്ല നിയമപരിഷ്‌കരണം ആശങ്കപ്പെടുത്തുന്നതെന്നും മധ്യവര്‍ത്തികള്‍ക്കും ദല്ലാളുമാര്‍ക്കുമായി പ്രവര്‍ത്തിക്കുന്നവരെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ കൊള്ളയടിച്ചവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പ്രതിപക്ഷം സര്‍ക്കാരിനെ എതിര്‍ക്കുകയും കുറ്റപ്പെടുത്തുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നത്. രാജ്യത്തിന്റെ വികസന ജൈത്രയാത്രയെ തടയാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Back to top button
error: